ബാഴ്സലോണ: ലാ ലിഗയില്‍ മെസി മാജിക്കില്‍ ബാഴ്സലോണയ്ക്ക് വന്‍ ജയം. കരിയറിലെ അമ്പതാം ഹാട്രിക് തികച്ച മെസിയുടെ കരുത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അവര്‍ സെവിയ്യയെ തകര്‍ത്തു. വിജയത്തോടെ ബാഴ്സയ്ക്ക് രണ്ടാമതുള്ള അത്ലറ്റികോ മാഡ്രിജിനേക്കാള് പത്ത് പോയിന്റിന്റ് ലീഡായി. 25 കളിയില്‍ ബാഴ്സയ്ക്ക് 57 പോയിന്റ്. ഒരു മത്സരം കുറച്ചു കളിച്ച അത്ലറ്റികോയ്ക്ക് 47 പോയിന്റ്.
കളിയുടെ 22ാം മിനിറ്റില്‍ ഗോണ്‍സാലസ് ജീസസിലുടെ സെവിയ്യയാണ് ആദ്യം മുന്നില്‍ക്കടന്നത്. അധികം വൈകാതെ ലയണല്‍ മെസി (26) ബാഴ്സയെ ഒപ്പമെത്തിച്ചെങ്കിലും ഇടവേളയ്ക്ക് പിരിയും മുമ്പ് ഗബ്രിയേല്‍ മാര്‍ക്കാഡോ (42) സെവിയ്യയ്ക്ക് വീണ്ടും ലീഡ് സമാനിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ബാഴ്സ മെസിയുടെ തോളിലേറി രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് നടത്തി. അമ്പതാം ഹാട്രിക്കിലേക്ക് കുതിച്ച മെസി (67, 85) മത്സരത്തിലാദ്യമായി ബാഴ്സയ്ക്ക് ലീഡും സമാനിച്ചു. ഇഞ്ചുറി ടൈമില്‍ ലൂയി സുവാരസാണ് നാലാം ഗോള്‍ നേടിയത്. അവസാന ഗോളിന് വഴിയൊരുക്കിയതും മെസി തന്നെ. ഹാട്രിക്കോടെ ലാലിഗയില്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മെസി ഒന്നാമതെത്തി. സെവിയ്യയ്ക്കെതിരെ 28 ഗോള്‍ നേടിയ മെസി ലാലിഗയില്‍ ഏതെങ്കിലും ടീമിനെതിരെ കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മാറി.
മറ്റൊരു മത്സരത്തില്‍ ഗെറ്റാഫെ 2-1ന് റയോ വല്ലക്കാനൊയെ കീഴടക്കി. ജെയിമി മാറ്റയും (28) വിദല്‍ മൊളിനയും (68) ഗെറ്റാഫെക്കായി ഗോള്‍ നേടി. റൗള്‍ തോമസാണ് (58) വല്ലക്കാനോയ്ക്കായി വല കുലുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: