ന്യൂദല്‍ഹി: വര്‍ണവിവേചനകാലത്ത് ദക്ഷിണാഫ്രിക്കയെ ക്രിക്കറ്റില്‍നിന്ന് അകറ്റിയതുപോലെ ഭീകരതയുടെ പേരില്‍ പാക്കിസ്ഥാനെയും അകറ്റി നിര്‍ത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്മാന് വിനോദ് റായ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ഉപേക്ഷിക്കണമെന്ന വാദം ഉയരുന്നതിനിടെയാണ് വിനോദ് റായുടെ പ്രസ്താവന.
പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ഉപേക്ഷിക്കുകയല്ല ചെയ്യണ്ടത്. പകരം അവരെ ക്രിക്കറ്റില്‍നിന്ന് അകറ്റണം. എല്ലാ രാജ്യങ്ങളും പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ അവസാനിപ്പിക്കണം. 1970 മുതല്‍ 1991 വരെ ദക്ഷിണാഫ്രിക്കയെ വര്‍ണവിവേചനത്തിന്റെ പേരില്‍ അകറ്റിനിര്‍ത്തിയതു പോലെയാകണമിത്. ക്രിക്കറ്റില്‍ മാത്രമല്ല എല്ലാ കായികരംഗത്തും ഇത്തരം തീരുമാനമുണ്ടാകണം. ഇക്കാര്യങ്ങള്‍ ഐസിസി യോഗത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലിയും ഹര്ഭജന് സിങ്ങും പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ഉപേക്ഷിക്കണമെന്ന വാദവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: