മുംബൈ: രണ്ടായിരത്തി ഇരുപത് മാര്‍ച്ച്, ഇനി ഒരു വര്‍ഷം കൂടി. ഗൗരി മഹാദിക് കാത്തിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഡിസംമ്പറില്‍ ഭര്‍ത്താവ് മേജര്‍ പ്രസാദ് മഹാദിക്കിന്റെ ശവമഞ്ചവും വഹിച്ചുള്ള പട്ടാളവണ്ടി വീട്ടുപടിക്കല്‍ എത്തിയ നിമിഷം മറന്നിട്ടില്ല ഗൗരി. അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയായിരുന്ന പ്രസാദ് സൈനിക ഷെല്ട്ടറിലുണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
ഗൗരിക്ക് അന്ന് മുപ്പത്തിരണ്ടു വയസ്. സൈനിക യൂണിഫോമില്‍, ദേശീയ പതാക പുതപ്പിച്ച് കിടത്തിയ ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ നിന്ന് ഗൗരി വിതുമ്പി. പെട്ടെന്നു തന്നെ ഗൗരി മനസ്സില്‍ ഉറച്ചു പറഞ്ഞു, വീരസൈനികന്റെ ഭാര്യയാണ്, കരഞ്ഞു കൂടാ…. മറ്റൊന്നു കൂടി ഗൗരി മനസില്‍ കരുതിയിരുന്നു. രണ്ടു വര്‍ഷമാണ് ഒപ്പം ജീവിച്ചത്. പക്ഷേ, പ്രസാദുമായി അത്രയ്ക്ക് അടുത്തു കഴിഞ്ഞിരുന്നു ഗൗരി. പ്രസാദിനുള്ള സമര്‍പ്പണം എന്തായിരിക്കണം? അധികം ആലോചിച്ചില്ല ഗൗരി. അത് സൈനിക യൂണിഫോം തന്നെ.
കമ്പനി സെക്രട്ടറി ജോലി രാജിവെച്ചു. സൈന്യത്തില്‍ ചേരുനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. സൈനികരുടെ വിധവകള്‍ക്കായുള്ള കാറ്റഗറിയിലുള്ള പ്രവേശന പരീക്ഷ ഭോപ്പലിലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് സൈന്യത്തില്‍ ചേരാന്‍ പരീക്ഷയെഴുതുമ്പോള്‍ പ്രസാദിനു നില്‍കിയ അതേ റോള്‍ നമ്പര്‍ തന്നെയാണ് ഗൗരിക്കും നല്‍കിയത്, 28.
പ്രവേശനയില് പരീക്ഷയില്‍ ഗൗരി ഒന്നാമതായി. ഇനി ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലനം. ഏപ്രിലില്‍ ആരംഭിക്കുന്ന പരിശീലനം 49 ആഴ്ച തുടരും. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ലെഫ്റ്റനന്റ് റാങ്കില്‍ ഗൗരി സൈന്യത്തില്‍ ചേരും. ബെഗളൂരുവിലും ഭോപ്പാലിലും അലഹബാദിലുമായി സൈനികരുടെ വിധവകള്‍ക്കായി നടത്തിയ പരീക്ഷയില്‍ വിജയിച്ച പതിനാറു പേര് ചെന്നൈയിലെ പരിശീലനത്തില്‍ ഗൗരിക്കൊപ്പമുണ്ട്.
ഭര്‍ത്താവിന്റെ വേര്‍പാടിന്റെ നൊമ്പരങ്ങള്‍ പേറിയല്ല ഗൗരി പരിശീലനത്തിന് ഒരുങ്ങുന്നത്. മികച്ച ഓഫീസര്‍ എന്ന് ഒപ്പമുണ്ടായിരുന്നവരെല്ലാം അംഗീകരിച്ച പ്രസാദിന്റെ തുടര്‍ച്ച സൈന്യത്തില്‍ കരുത്തോടെ അടയാളപ്പെടുത്താന്‍ ഉറപ്പിച്ചാണ് ഗൗരിയുടെ യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: