കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാഷ്ട്രീയ പകപോക്കലില്‍ മനംനൊന്ത് റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍ ജീവനൊടുക്കിയ സംഭവം ബംഗാളില്‍ വന്‍ ജനരോഷമുയര്ത്തുന്നു. അനുസരിക്കാത്ത പോലീസ് ഉദ്യോഗസ്ഥരോടുള്ള മമതയുടെ സമീപനത്തിന്റെ ബലിയാടായ ഗൗരവ് ചന്ദ്ര ദത്ത് എന്ന ഐപിഎസ് ഓഫീസറുടെ ആത്മാഹത്യക്കുറിപ്പ് പുറത്തു വന്നു.
കഴിഞ്ഞ എട്ടു വര്‍ഷമായി പോസ്റ്റിങ് നല്‍കാതെ ദ്രോഹിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേരെടുത്തു പറയുന്ന ആത്മഹത്യക്കുറിപ്പാണ് പുറത്തു വന്നത്. കൊല്‍ക്കത്ത സിറ്റി കമ്മീഷണറായിരുന്ന രാജീവ് കുമാറിനെ സിബിഐ അന്വേഷണത്തില്‍ നിന്നു രക്ഷിക്കാന്‍ പരാക്രമം കാണിച്ച മമത ഇത്രയും കാലം മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനോടു കാട്ടിയ നെറികേടിന്റെ തെളിവുകളാണ് ഈ കത്തിലുള്ളത്.
കൊല്‍ക്കത്തയിലെ വീട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ച ദത്തിന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ ഇടതു കൈത്തണ്ടയിലെ ഞരമ്പു മുറിച്ച നിലയിലായിരുന്നു. 2009ല്‍ ഇടതുമുന്നണി ഭരണകാലത്ത് ദത്തിനെതിരെ രണ്ടു കോണ്‍സ്റ്റബിള്‍മാരുടെ ഭാര്യമാര്‍ ഉന്നയിച്ച പീഡന ആരോപണത്തിന്റെ പേരുപറഞ്ഞാണ് നിര്‍ബന്ധിത കാത്തിരിപ്പ് (കംപല്‍സറി വെയ്റ്റിങ്) എന്ന ശിക്ഷ മമതയും നടപ്പാക്കിയത്.
2009ല്‍ പോലീസ് ട്രെയിനിങ് കോളേജിലെ അഴിമതി തടയാനുള്ള ദത്തിന്റെ നടപടികള്‍ക്കു പിന്നാലെ ഉയര്‍ന്നുവന്ന പീഡന ആരോപണം അക്കാലത്തു തന്നെ സംശയത്തിന് ഇടനല്‍കിയിരുന്നു. കൃത്യമായി അന്വേഷിക്കാതെ കേസു നീട്ടിക്കൊണ്ടു പോകുകയായിരുന്നു സര്‍ക്കാര്‍.
2011ല്‍ മമത അധികാരത്തില്‍ വന്നതു മുതല്‍ ദത്ത് നീതിക്കായി ശ്രമിക്കുന്നു. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ആകാവുന്ന ശ്രമങ്ങളെല്ലാം ദത്ത് നടത്തി. കാക്കിയിട്ട അടിമകളെ മാത്രം സംരക്ഷിക്കുന്ന മമത ദത്തിന്റെ അപേക്ഷകള്‍ തള്ളി. ഉചിതമായ നടപടിയെടുത്താലും ദത്തിനെ തന്റെ താളത്തിനൊത്തു തുള്ളാന്‍ കിട്ടില്ല എന്ന് മമതയ്ക്ക് അറിയാമായിരുന്നു.
കംപല്‍സറി വെയ്റ്റിങ്ങിലായിരിക്കെത്തന്നെ 2018 ഡിസംമ്പര്‍ മുപ്പത്തൊന്നിന് ദത്ത് റിട്ടയറായി. കൃത്യമായ പോസ്റ്റിങ് ഇല്ലായിരുന്നതിനാല്‍ ആനുകൂല്യങ്ങള്‍ കിട്ടിന്നത് അനിശ്ചതത്വത്തിലായിരുന്നു. ഏതു തസ്തികയില്‍ നിന്നു വിരമിച്ചു എന്നു പറയാന്‍ ദത്തിന് കഴിയുമായിരുന്നില്ല.
ഭാര്യയുടെ ചികിത്സാ ചെലവ് അടക്കമുള്ള കാര്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാത്തില്‍ ദത്ത് അതീവ ദുഃഖിതനായിരുന്നു. സര്‍ക്കാരില്‍ നിന്നു നീതി കിട്ടാത്തതിലുള്ള മാനസികവിഷമത്തിനൊപ്പം സാമ്പത്തിക പ്രതിസന്ധി കൂടിയായപ്പോള്‍ ദത്ത് ജീവനൊകുക്കാന് തീരുമാനിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പു കൂടാതെ ദത്ത് അടുത്ത ചില സുഹൃത്തുക്കള്‍ക്ക് കത്തെഴുതിയിരുന്നതായി ഭാര്യ ശ്രേയസി ദത്ത് പറഞ്ഞു.
മമതയുടെ ഭരണത്തില്‍ നീതി കിട്ടുമെന്ന തന്റെ പ്രതീക്ഷകളെല്ലാം അസ്തമിച്ചെന്ന് ആത്മഹത്യാക്കുറിപ്പില്‍ ദത്ത് പറയുന്നു. സര്‍ക്കാരിന്റെ പ്രതികാരബുദ്ധിക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു. ഇപ്പോഴത്തെ എന്റെ സാമ്പത്തിക പ്രതിസന്ധി എങ്ങനെയെന്നു പറയാന്‍ വാക്കുകളില്ല, കുറിപ്പില്‍ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: