തിരുവിതാംകൂറിലെ കിടങ്ങൂരില്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടങ്കോരന് എന്നു പേരുള്ളൊരു ആനയുണ്ടായിരുന്നു. ആകൃതിയിലും പ്രകൃതിയിലും അവനു തുല്യനായൊരു ആനയില്ലായിരുന്നു. വൈക്കത്ത് തിരുനീലകണ്ഠനേക്കാള്‍ അവനു പൊക്കവും നീളവും ഉണ്ടായിരുന്നു. അതിലേറെ പ്രസിദ്ധമായിരുന്നു കണ്ടങ്കോരന്റെ ബുദ്ധിവിശേഷം. സാധുപ്രകൃതവും ശൂരതയും ഒരു പോലെയുണ്ടായിരുന്നു അവന്.
മദം പൊട്ടുന്ന സമയങ്ങളില്‍ പോലും ആരെയും കൊല്ലാറില്ല. കൂടെയുള്ള ആനകളെയും ഉപദ്രവിക്കാറില്ല. എന്നാല്‍ ശാന്തപ്രകൃതനെങ്കിലും ആനക്കാരുടെ ആജ്ഞ അവന് അനുസരിക്കാറില്ല. ആനക്കാര് അവന്റെ തീരുമാനങ്ങള്‍ അറിഞ്ഞു നടക്കണമെന്നായിരുന്നു അവന്റെ ചട്ടം. സാധാരണ ആനകളെപ്പോലെ കണ്ടങ്കോരനെ തളയ്ക്കാറില്ല. രാത്രി സമയങ്ങളില്‍ എവിടെയും പോയി കിടക്കുമെന്നല്ലാതെ ആരെയും ഉപദ്രവിക്കാറില്ല.
ക്ഷേത്രത്തിന് വടക്കുവശത്തുള്ള പുഴയില്‍ ഒരു കയമുണ്ട്. പകല്‍ നേരത്ത് കണ്ടങ്കോരന് അവിടെയാണ് കിടക്കാറുള്ളത്. ആ കയത്തില്‍ കിടക്കാറുള്ള പോത്തുകളോടും എരുമകളോടും കണ്ടങ്കോരന് വളരെ സ്നേഹമായിരുന്നു. അവയ്ക്ക് വിശപ്പടക്കാന്‍ മാര്‍ഗമില്ലാതെ വരുമ്പോള്‍ കണ്ടങ്കോരന് അവയെ കരയ്ക്ക് കയറ്റി കൊണ്ടു പോകും.
കരിമ്പു കൃഷിയുള്ള ഇടത്തേയ്ക്കാണ് കൊണ്ടുപോയി ഏതെങ്കിലും വേലി ഒരല്പം പൊളിച്ചു കൊടുത്ത് പോത്തുകളെയും എരുമകളെയും അതിനകത്തേക്ക് കയറ്റി വിട്ട് കണ്ടങ്കോരന് കാവല്‍ നില്ക്കും. പോത്തുകളെ അടിച്ചിറക്കാന്‍ ആരെങ്കിലും വന്നാല്‍ കണ്ടങ്കോരന് അവരെ ഓടിക്കും. എന്നാലും ആരെയും ഉപദ്രവിക്കില്ല. പോത്തുകളുടെയും എരുമകളുടെയും തീറ്റ കഴിഞ്ഞാല്‍ അവയെ കണ്ടങ്കോരന് അവയെ തിരികെ കയത്തിലേക്ക് കൊണ്ടു വരും. എന്നാല്‍ കണ്ടങ്കോരന് ഒരു കരിമ്പു പോലും തിന്നുകയില്ല. അവനുള്ള തീറ്റ ആനക്കാര് ഹാജരാക്കണം. ക്ഷേത്രത്തില്‍ നിന്നും പതിവായുള്ള ചോറും പായസവും കൊടുത്തയയ്ക്കുകയും വേണം.
ഒരിക്കല്‍ ഒരു രാത്രിയില്‍ കണ്ടങ്കോരന് കയത്തില്‍ കിടക്കുകയായിരുന്നു. അപ്പോള്‍ അതുവഴി വന്ന ഇഞ്ചി, മഞ്ഞള്‍, നാളികേരം എന്നിവ കയറ്റിയ വഞ്ചി കണ്ടങ്കോരനു മീതെ കയറി. അവന് കോപത്തോടെ വഞ്ചി പിടിച്ചു മുക്കി എല്ലാം അടിച്ചു പൊളിച്ചു. വഞ്ചിക്കാരെല്ലാം പേടിച്ച് വെള്ളത്തില്‍ ചാടി, കരയ്ക്കു കയറി രക്ഷപ്പെട്ടു. അന്നു മുതല്‍ കണ്ടങ്കോരന് വഞ്ചിയോടും വഞ്ചിക്കാരോടും പകയായിരുന്നു. പിന്നീട് വഞ്ചിക്കാരാരും കയത്തില്‍ കണ്ടങ്കോരനുള്ളപ്പോള് അതു വഴി വഞ്ചി കൊണ്ടു പോകാറില്ല. കയത്തില്‍ കണ്ടങ്കോരനുണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെ കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമിക്ക് വഞ്ചിക്കാര് വഴിപാടു നല്‍കാറുണ്ട്. അങ്ങനെ ലഭിച്ച പണം കൊണ്ട് പിന്നീട് കിഴക്കേ നടയില്‍ ഒരു ദീപസ്തംഭമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: