കശ്മീര്‍, ഹിമവല്‍ശൃംഗങ്ങള്‍ മഞ്ഞില്‍ പൊതിഞ്ഞ് കുതുകലധാരിയായി പരിലസിക്കുന്ന മനോഹരനഗരം. ആ ഗിരിശൃംഗങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന നദികള്‍. ഭഗവാന് കൈലാസനാഥന്റെ തിരുജഡയില്‍ നിന്ന് ഉത്ഭവിക്കുന്ന സതി നദി. സത്ലജ്, ചെനാബ്, ഝലം, സിന്ധുനദികളാല് കൊടും ശൈത്യത്തിലും കുളിരണിയുന്ന കശമീര്‍, നമ്മുടെ അതിര്‍ത്തി സംസ്ഥാനം.
അതിര്‍ത്തിയില്‍ ഉടനീളം ജാഗരൂകരായി കാവല്‍ നില്ക്കുന്ന നമ്മുടെ ധീരജവാന്മാര്. കാടുകളിലും ആപ്പിള്‍തോട്ടത്തിലും, പാടങ്ങളിലും തോക്കുമേന്തി കരുതലോടെ നില്ക്കുന്ന ജവാന്മാര്. പൈന്മരച്ചോട്ടിന് മറയില്നില്ക്കുന്ന ധീരജവാന്മാര്. ഡ്യൂട്ടിക്ക് ജവാന്മാരെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനു തലങ്ങുംവിലങ്ങും ഓടുന്ന പട്ടാളവണ്ടികള്. വണ്ടിക്ക് മുകളില്‍ ക്യാബിനില്‍ പരിസരം വീക്ഷിക്കുന്ന സുരക്ഷാഭടനെയും കാണാം.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഛിദ്രശക്തികളെ നമുക്ക് നേരില്‍ കാണാം. ഇന്ത്യന്‍ പട്ടാളം വരുന്നുവെന്ന് പറഞ്ഞ് പട്ടാളക്കാര്‍ക്കും പട്ടാളവണ്ടിക്കും കല്ലെറിയുന്ന യുവാക്കളേയും നമുക്ക് പുല്‍വാമയിലും, പഹല്‍ഗാമിലും ഉള്‍പ്പടെ പല സ്ഥലങ്ങളിലും കാണാം.
അതിനുപറ്റിയ കുറേ നേതാക്കളും കശ്മീരില്‍ ഉണ്ട്. ഇന്ത്യന്‍ പട്ടാളത്തിന്റെ അടിമകളല്ല ഞങ്ങള്‍ എന്നുപറയുന്നത് പ്രതിപക്ഷ വിശാല ഐക്യത്തിന്റെ നേതാവ് ഡോ. ഫറുക്ക് അബ്ദുള്ളയാണ്. കൊല്ലപ്പെട്ട ഭീകരന്മാര്ക്ക് ഒരു കോടി രുപ അവരാണ് ഭരണത്തിലെങ്കില്‍ നല്കിയേനെ എന്നാണ് കോണ്‍ഗ്രസ്സ് നേതാവ് പറയുന്നത്.
കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത ബീഫ് പൊലിപ്പിച്ചതുപോലെ പൊലിപ്പിക്കാന്‍ മിനക്കെട്ടില്ലയെന്നത് മാദ്ധ്യമധര്‍മ്മത്തില്‍ രാഷ്ട്രിയം കൂടുതല്‍ കലര്ത്തിയതുകൊണ്ടാണെന്ന് അമ്മയുടെ മുലപ്പാല്‍കുടിച്ചു വളര്‍ന്നവര്‍ മനസ്സിലാക്കി കൊള്ളും. കശ്മീരിലെ മാദ്ധ്യമങ്ങളായ ഗ്രേറ്റര്‍ കാശ്മീര്‍, കാശ്മീര്‍ ടൈംസ് തുടങ്ങിയ പത്രങ്ങള്‍ ഭാരതസര്‍ക്കാരിനെയും പട്ടാളത്തെയും ശത്രുപക്ഷത്ത് നിര്‍ത്തി വാര്‍ത്തകള്‍ എഴുതി കച്ചവടം പൊലിപ്പിക്കുന്നത് ആര്‍ക്ക് വേണ്ടി.? ഇതിനെയെല്ലാം പുഷ്പംപോലെ നേരിട്ടാണ് 55 ഇഞ്ച് നെഞ്ച് വിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകരാജ്യങ്ങളില്‍ ഭാരതത്തിന്റെ യശ്ശസ്സ് വര്‍ദ്ധിപ്പിച്ചത്.
എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ നമുക്കുവേണ്ടി നാനൂറോളം പട്ടാളക്കാര്‍ വീരമൃത്യു വരിച്ചു. അവര്‍ 980 കൊടുംഭീകരരെ വധിച്ചു. 2019ല്‍ 30 ദീകരരെ സൈന്യം വധിച്ചു. എന്നാല്‍ 40 ധീരജവാന്മാര് പുല്‍വാമയില്‍ വീരമൃത്യു വരിച്ചു. ഇത് ഞങ്ങള്‍ മറക്കില്ല ഒരിക്കലും.
ഇപ്പോള്‍ ഓര്‍മ്മവരുന്നത് സിക്കിമിലെ ബാബാമന്ദിര്‍ ആണ്. ഗാംഗ്ടോക്കില്‍നിന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയായ നാഥൂലാം പാസ്സിലേക്ക് പോകുമ്പോള്‍ ഒരു ബാബ മന്ദിര്‍ ഉണ്ട്. ഗാംഗ്ടോക്കിലെ സൊമോഗോവില് എത്തി 23 കിലോമീറ്റര്‍ മുന്നോട്ട് സഞ്ചരിച്ചാല്‍ 1,44,435 അടി ഉയരത്തിലുള്ള ഇന്ത്യ-ചീന അതിര്‍ത്തിയായ നാഥുലാം പാസ്സില്‍ എത്താം. ഇതിനിടയില്‍ ഉള്ള സ്ഥലമാണ് ജല്പായ്. ഇവിടെയാണ് ബാബ മന്ദിര്‍. ഹര്ഭജന് സിംഗ് എന്ന ധീരജവാനെ കുടിയിരുത്തിയിരിക്കുന്ന പട്ടാളക്ഷേത്രം. ഹര്‍ഭജന്‍സിംഗ് എന്ന ഈ പട്ടാളക്കാരന് ബുദ്ധികൂര്മതയാല് മൂന്നാംകണ്ണിലൂടെ സംഭവിക്കാന്‍ പോകുന്നത് മുന്കൂട്ടികാണുന്ന ജവാനായിരുന്നു.
ചൈനായുദ്ധത്തില്‍ അദേഹത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കാന്കഴിഞ്ഞു. 1968 ഒക്ടോബര്‍ മാസത്തില്‍ ഒരുനാള്‍ അദ്ദേഹത്തെ ചൈന അതിര്‍ത്തിയില്‍ പട്രോളിംഗിന് നിയോഗിച്ചിരുന്നു. പിന്നെ തിരിച്ചുവന്നില്ല. കൊടിയ ഹിമപാതം ഉണ്ടാകുമെന്ന് അദേഹം മുന്‍പേ പ്രവചിച്ചിരുന്നു. പിന്നിട് പട്രോളിംഗിന് പോകുന്നവര്‍ക്ക് മഞ്ഞുമലനിരകളിലെ അതിര്‍ത്തിയില്‍ നിന്ന് അശരീരിയിലൂടെ പല മുന്നറിയിപ്പും ലഭിച്ചിരുന്നു. അതുകൊണ്ട് പട്ടാളക്കാര്‍ ഈശ്വരന് തുല്യമായിട്ടാണ് ഈ ജവാനെ കാണുന്നത്. അതിനാല്‍ അതിര്‍ത്തിക്കടുത്ത് ജല്‍പായില്‍ ഈ ജവാനെ ആവാഹിച്ചിരുത്തി ക്ഷേത്രം പട്ടാളക്കാര്‍ പണിതു. അതാണ് ബാബ മന്ദിര്‍.
ഹിമാലയ പര്‍വ്വതസാനുക്കളിലെ അതിര്‍ത്തിയും, ജവാന്മാര് അനുഭവിക്കുന്ന തണുപ്പും, അവരുടെ ത്യാഗവും, പ്രതികൂല കാലാവസ്ഥകളിലെ അതിജീവനവും, അങ്ങ് അകലെ അന്യംനിന്നപോലെ തന്റെ കുടുംബവും ഒരോ പൗരന്റെയും ഓര്മകളില്വരണം. അവര്‍ക്ക് അവിടെ പുല്വാമയില്വന്നു പ്രാര്‍ത്ഥിക്കാന്‍ ഒരു ബാബാ മന്ദിര്‍ വേണം.
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: