ലണ്ടന്‍: നീണ്ട ഇടവേളയ്ക്ക്ശേഷം ചെല്‍സിയെ കിരീടം അണിയിക്കാമെന്ന കോച്ച് മൗറിസിയോ സാരിയുടെ മോഹം പൊലീഞ്ഞു. ആവേശം ഷൂട്ടൗട്ട്വരെ നീണ്ട ഫൈനലില്‍ ചെല്‍സിയെ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് ലീഗ് കപ്പ് നിലനിര്‍ത്തി.
റഹീം സ്റ്റെര്‍ലിങ്ങിന്റെ സ്പോട് കിക്ക് വെടിച്ചിലുപോലെ ചെല്‍സിയുടെ വലയില്‍ കയറിയതോടെ മാഞ്ച്സ്റ്റര്‍ സിറ്റി വിജയിച്ചു. ഷൂട്ടൗട്ടില്‍ വിധി എഴുതപ്പെട്ട കലാശക്കളിയില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് സിറ്റി ചെല്‍സിയുടെ കിരീടമോഹങ്ങള്‍ തകര്‍ത്തുകളഞ്ഞത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും വലകുലുക്കാനായില്ല.
കലാശപ്പോരാട്ടത്തിന്റെ തുടക്കം തണുപ്പനായിരുന്നു. പക്ഷെ കളി പുരോഗമിച്ചതോടെ ഫൈനല്‍ ആവേശകരമായി. എന്നാല്‍ ഗോള്‍ അടിക്കുന്നതില്‍ ഇരു ടീമുകളും പരാജയപ്പെട്ടു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഗോളി കെപ്പ അറിസബാഗയെ പിന്‍വലിച്ച് പകരക്കാരന് കബല്ലേറോയെ ഇറക്കാന്‍ കോച്ച് സാരി തീരുമാനിച്ചു. പക്ഷെ കളം വിടില്ലെന്ന് കെപ്പ അറിയിച്ചതോടെ ഈ നീക്കം പാളി.
ചെല്‍സിയുടെ ഈ തോല്‍വിയോടെ കോച്ച് സാരിയുടെ നില പരുങ്ങലിലായി. അവസാനം കളിച്ച പതിനൊന്ന്് മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും ചെല്‍സി തോറ്റു. പ്രീമിയര്‍ ലീഗില്‍ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് സിറ്റിയോട് തോറ്റിരുന്നു. എഫ്എ കപ്പിന്റെ അഞ്ചാം റൗണ്ടില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് 2-0ന് തോറ്റു. തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങിയതിനാല്‍ സാരിയെ ചെല്‍സി പുറത്താക്കാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: