ആലപ്പുഴ: കേവലം പത്തു വോട്ടുകള്‍ക്കായി സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങുന്നവരല്ല സിപിഎമ്മുകാരെന്ന മുന്‍ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ വീട്ടില്‍ പിണറായി സന്ദര്‍ശിച്ചു. വെള്ളാപ്പള്ളി പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സമത്വ മുന്നേറ്റയാത്രയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയെ പലതവണ അവഹേളിച്ച പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വെള്ളാപ്പള്ളിയുടെ വീട്ടിലെത്തുന്നത്. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്, പി. തിലോത്തമന്, കടകംപള്ളി സുരേന്ദ്രന് എന്നിവരും മുഖ്യനൊപ്പമുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം, പെരിയ കൂട്ടക്കൊല തുടങ്ങിയ വിഷയങ്ങളില്‍ കനത്ത തിരിച്ചടി ഭയന്നാണ് പിണറായി വിജയന് മുന്‍ നിലപാടുകള്‍ തിരുത്തി വെള്ളാപ്പള്ളിയുടെ വീട് സന്ദര്‍ശിക്കാന്‍ തയാറായതെന്നാണ് വിമര്‍ശനം.
കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ തീര്‍ഥാടക സഹായകേന്ദ്രത്തിന്റെ രണ്ടാംഘട്ടത്തിന് രണ്ടു കോടി രൂപ കൂടി അനുവദിക്കുമെന്നു നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനായി. നേരത്തെ വനിതാ മതില് രൂപീകരണത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച തങ്ങളെ വഞ്ചിച്ചെന്ന് പ്രീതി നടേശന് ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ശബരിമല യുവതീപ്രവേശനത്തില്‍ ഭക്തര്‍ക്കൊപ്പമാണെന്നും എസ്എന്‍ഡിപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ എസ്എന്‍ഡിപി അടക്കമുള്ള സമുദായ സംഘടനകളെ എങ്ങിനെയും കൂടെക്കൂട്ടുക എന്ന നിലപാടിലാണ് സിപിഎമ്മും, ഇടതുപക്ഷവും എന്നും വിമര്‍ശനം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: