ആലപ്പുഴ: മഹാപ്രളയത്തിലെ കെടുതിയില്‍ നിന്ന് ദുരിതബാധിതരെ കരകയറ്റാനുള്ള പദ്ധതികള്‍ സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ എങ്ങുമെത്താത്ത സാഹചര്യത്തിലും ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് ഉദ്ഘാടനങ്ങളുമായി മുഖ്യമന്ത്രി. ഹെലികോപ്റ്ററുകളില്‍ പറന്നാണ് വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനങ്ങള്‍ മുഖ്യമന്ത്രി നടത്തുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിന് മുന്‍പ് വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ ഉത്സവമായി കൊണ്ടാടുകയാണ് സര്‍ക്കാര്‍. ആയിരംദിനാഘോഷങ്ങളുടെ ഭാഗമായി പൂര്‍ത്തീകരിച്ച പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനില്ലാത്തതിനാല്‍ നിര്മാണോദ്ഘാടനങ്ങളാണ് മുഖ്യമന്ത്രി ആകാശയാത്ര നടത്തി നിര്‍വഹിക്കുന്നത്. പടുകൂറ്റന്‍ പന്തലുകള്‍, പ്രചാരണങ്ങള്‍, ഹെലികോപ്റ്റര്‍ യാത്ര തുടങ്ങി ലക്ഷങ്ങളാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉദ്ഘാടനങ്ങള്‍ക്കായി പൊടിപൊടിക്കുന്നത്.
ഇന്നലെ മുഖ്യമന്ത്രിക്ക് എട്ട് ഉദ്ഘാടന പരിപാടികളാണ് ആലപ്പുഴ ജില്ലയില്‍ ഉണ്ടായിരുന്നത്. രാവിലെ മൂന്ന് പരിപാടികള്‍ ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ പറന്നു. അവിടെ ദേശിയ വിദ്യാര്‍ഥി പാര്‍ലമെന്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം തിരികെ ആലപ്പുഴയില്‍ മണിക്കുറുകള്‍ക്കകം മടങ്ങിയെത്തി. ആലപ്പുഴ, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് ശേഷം അഞ്ചു ചടങ്ങുകളിലാണ് പങ്കെടുത്തത്.
മുഖ്യമന്ത്രിയെ കൂടാതെ അര ഡസനിലേറെ മന്ത്രിമാര്‍ ഇന്നലെ ജില്ലയിലുണ്ടായിരുന്നു. ഇവിടെ ഉച്ചയ്ക്ക് ശേഷം നടന്ന നിര്മാണോദ്ഘാടനങ്ങളുടെ ചുമതല അവരിലാരെയെങ്കിലും ഏല്പിച്ചിരുന്നെങ്കില് ആകാശയാത്ര നടത്തിയുള്ള ധൂര്‍ത്ത് ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രകള്‍ മുന്‍പും വിവാദമായിരുന്നു. 2017 ഡിസംബറില്‍ സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിനിടെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ വന്നതിനു ചെലവായ എട്ട് ലക്ഷം രൂപ നല്‍കിയത് ഓഖി ഫണ്ടില്‍ നിന്നായിരുന്നു. അത് വിവാദമായപ്പോള്‍ പൊതുഭരണ വകുപ്പില്‍ നിന്ന് നല്കി തടിതപ്പുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: