ന്യൂദല്‍ഹി: ഇന്ത്യന്‍ ആക്രമണം സ്ഥിരീകരിച്ച് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത്. ആക്രമണത്തില്‍ കേന്ദ്രത്തിന്റെ ആദ്യ പ്രതികരണമാണിത്. മിന്നലാക്രമണത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതി യോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്ഖ്വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലുമാണ് ഇന്ത്യയുടെ ആക്രമണം. കാര്‍ഗില്‍ യുദ്ധകാലത്ത് പോലും പാകിസ്ഥാന്റെ ഉള്ളിലേക്ക് ആക്രമണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായായിരുന്നു വ്യോമസേനയുടെ ആക്രമണം. 21മിനിറ്റ് നീണ്ട ആക്രമണമായിരുന്നു പാക് മണ്ണില്‍ ഇന്ത്യ നടത്തിയത്.
പാക്ക് വ്യോമസേനയുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിയന്ത്രണ രേഖയിലും രാജ്യാന്തര അതിര്‍ത്തിയിലും സൈന്യം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്ത്യന്‍ വ്യോമസേന സജ്ജമാക്കി. ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചതായും ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ത്തതായും വിമാനങ്ങള്‍ നിയന്ത്രണരേഖ കടന്ന് മുസാഫര്‍ബാദ് മേഖലയില്‍ എത്തിയതായി പാക്കിസ്ഥാന് രംഗത്തെത്തിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ അവകാശവാദം മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു സൈനിക വൃത്തങ്ങളുടെ മറുപടി.
അതേസമയം ഇന്ത്യ പാക് നിയന്ത്രണ രേഖയുടെ സമീപത്താണ് ഇപ്പോള്‍ വെടിവയ്പ്പ് നടക്കുകയാണ്. നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങള്‍ക്കെല്ലാം നേരത്തെ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. പാക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന ഗ്രാമങ്ങള്‍ പാക്കിസ്ഥാനും ഒഴിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: