ന്യൂദല്‍ഹി: പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളില്‍ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ഒഡീഷയില്‍ മിസൈല്‍ പരീക്ഷണവുമായി ഇന്ത്യ. ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന രണ്ടു ദ്രുത പ്രതികരണ മിസൈലുകള്‍ പ്രതിരോധ ഗവേഷണ കേന്ദ്രം(ഡിആര്‍ഡിഒ) പരീക്ഷിച്ചു. കരസേനയ്ക്ക് വേണ്ടി ഡിആര്‍ഡിഒ വികസിപ്പിച്ചാണ് മിസൈല്‍.
ഒഡീഷയിലെ ബലേഷര്‍ ജില്ലയിലാണ് ക്വിക്ക് റിയാക്ഷന് സര്‍ഫേസ് ടു എയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മിസൈലുകളുടെ പരീക്ഷണം നടത്തിയത്. റഡാറുകളില്‍ പിടിച്ചെടുക്കാന്‍ സാധിക്കില്ലെന്നതാണ് മിസൈലുകളുടെ പ്രത്യേകത. 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ ദൂരപരിധി. ട്രക്കില്‍ നിന്ന് പോലും തൊടുക്കാന്‍ കഴിയുന്നവിധമാണ് മിസൈലുകളുടെ നിര്‍മാണം. മിറാഷ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പ് തകര്‍ത്തതിന് പിന്നാലെയാണ് വിജയകരമായ മിസൈല്‍ പരീക്ഷണം. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് മുസാഫരാബാദില്‍നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്.
മിറാഷ് വിമാനങ്ങള്‍ 21 മിനിറ്റു നേരം ബലാകോട്ടിനു മുകളിലൂടെ പറന്ന് ആക്രമണം നടത്തി തിരിച്ചുവന്നു. ആക്രമണത്തില്‍ മുന്നൂറോളം പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മിന്നലാക്രമണം നൂറുശതമാനം വിജയമായിരുന്നു എന്ന് സൈന്യം അറിയിച്ചിരുന്നു. പന്ത്രണ്ട് മിറാഷ് 2000 പോര്‍വിമാനങ്ങളില്‍നിന്ന് ആയിരം കിലോയോളം ബോംബുകള്‍ ഭീകരകേന്ദ്രങ്ങളില്‍ സൈന്യം വര്‍ഷിച്ചു. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇതു ആദ്യമായാണ് വ്യോമസേന ആക്രമണത്തിന് മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.
ഇന്ത്യന്‍ വ്യോമസേന നിയന്ത്രണരേഖ കടന്നുവെന്ന് പാക് സൈനിക വക്താവ് തന്നെയാണ് ആദ്യം സ്ഥിരീകരിച്ചത്. ഇന്ത്യ ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് നേരത്തെ ലോകത്തോട് പാക്കിസ്ഥാന് പറഞ്ഞിരുന്നു. ഇന്ന് അവര്‍ അത് ചെയ്തിരിക്കുന്നുവെന്ന് പാക്കിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: