ന്യൂദല്‍ഹി: പാക്കിസ്ഥാന് കോട്ലിയില്‍ കണ്ട്രോള് റൂം തുറന്നതായി റിപ്പോര്‍ട്ട്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ബാല്‍കോട്ടില്‍ ജെയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പിന് നേരെ ഇന്ത്യന്‍ വ്യോമ സേന നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് പാക് അധിനിവേശ കശ്മീരിലെ കോട്ലിയില്‍ കണ്ട്രോള് റൂം തുറന്നത്.
നേരത്തെ ഇന്ത്യന്‍ വ്യോമസേനയുടെ മിന്നലാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ കണ്ട്രോള് റൂം പൂര്‍ണമായി നശിച്ചിരുന്നു. പാക്കിസ്ഥാനിലെ ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് ബോംബുകള്‍ വര്‍ഷിച്ച് ഇന്ത്യ തകര്‍ത്തത്.
12 മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. കൃത്യമായി പാക് അധീനകശ്മീരിലെ ജയ്ഷെ ക്യാമ്പുകളുടെ ജിയോഗ്രഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ ഇന്ത്യന്‍ സൈന്യത്തിന് കിട്ടിയിരുന്നു. ഈ ക്യാമ്പുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തു.
തുടര്‍ന്നാണ് അപ്രതീക്ഷിതമായി വ്യോമാതിര്‍ത്തി കടന്ന് ആക്രമണം നടത്തി മടങ്ങിയത്. പുല്‍വാമയ്ക്ക് ശേഷം അതിര്‍ത്തിയില്‍ പാക്കിസ്ഥാനും ജാഗ്രതയിലാണെന്ന് സൈന്യം കണക്കുകൂട്ടിയിരുന്നു. ഇതെല്ലാം കണക്കാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 നാണ് ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്തത്. അതേസമയം ഇന്ത്യന്‍ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ചെന്ന് പാക്കിസ്ഥാന് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: