കോട്ടയം: ശബരിമല യുവതീപ്രവേശനത്തില്‍ വിശ്വാസികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച വീരശൈവസഭ സംസ്ഥാന അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ്ടി.പി. കുഞ്ഞുമോന്റെ നടപടിക്കെതിരെ യോജിച്ചു നില്ക്കാന് തീരുമാനിച്ചതായി ആള് ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആറ് വര്‍ഷമായി വീരശൈവ സഭയുടെ അഡ്ഹോക് കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ടി.പി. കുഞ്ഞുമോന് സമുദായത്തെ സ്വാര്‍ത്ഥലാഭത്തിനായി വിനിയോഗിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പ് സമയത്ത് കുഞ്ഞുമോന് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങി സമുദായത്തെ വഞ്ചിക്കുകയാണ്. ശബരിമല യുവതീപ്രവേശനത്തില്‍ വീരശൈവ സമുദായം വിശ്വാസികള്‍ക്കൊപ്പമാണ്. സമുദായ അംഗങ്ങള്‍ ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ജീവിക്കുന്നവരാണ്. പിണറായി വിജയന് സംഘടിപ്പിച്ച വനിതാ മതിലിന്റെ സംഘാടകസമിതിയില്‍ സംഘടനയോട് ആലോചിക്കാതെയാണ് കുഞ്ഞുമോന് ഭാരവാഹിയായതെന്ന് അവര്‍ ആരോപിച്ചു.
2017 ജൂണ്‍ 3ന് ബിജെപി അഖിലേന്ത്യ അദ്ധ്യക്ഷന്‍ അമിത്ഷായുമായി വീരശൈവരുടെ പ്രശ്നം ചര്‍ച്ച ചെയ്തപ്പോള്‍ ബസവേശ്വര പഠന കേന്ദ്രത്തിന് സഹായം ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ടി.പി. കുഞ്ഞുമോന്റെ ബിജെപി വിരോധം മൂലം പദ്ധതിയുടെ രൂപരേഖ സമര്‍പ്പിച്ചില്ല. വീരശൈവ സമൂഹത്തിന് ഗുണകരമായ തീരുമാനങ്ങളൊന്നും കുഞ്ഞുമോനില്‍ നിന്ന് ഉണ്ടാകാറില്ല. പ്രസിഡന്റിനെതിരെ നിലപാട് എടുക്കുന്നവരാണ് സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും. മാത്രമല്ല ആള് ഇന്ത്യ വീരശൈവ മഹാസഭയുടെ അംഗീകാരം റദ്ദാക്കണമെന്ന് കാട്ടി കോട്ടയം മുന്‍സിഫ് കോടതിയില്‍ ഒഎസ് 512/ 2018 നമ്പരായി കേസ് നിലവിലുണ്ട്. ആര്.ബാലകൃഷ്ണപിള്ളയുടെ സ്കൂളിലെ അദ്ധ്യാപകനായ കുഞ്ഞുമോന് സമുദായത്തിന്റെ താല്പര്യം അനുസരിച്ചല്ല, ആര്. ബാലകൃഷ്ണപിള്ളയുടെ താല്പര്യം അനുസരിച്ചാണ് നയങ്ങള്‍ രൂപീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. വി. ശിവന്, യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.വി.അരുണ്‍ പ്രകാശ്, സംസ്ഥാന സമിതി അംഗം എ.എന്‍. സുരേന്ദ്രന് പിള്ള നീറിക്കാട്, മധു ഇടപ്പോള്‍, മഹേഷ് ശാസ്താംകോട്ട, എന്‍.എ. ഉണ്ണിപ്പിള്ള, സന്തോഷ് കിടങ്ങൂര്‍, പൊന്‍കുന്നം അജിത്, ചന്ദ്രശേഖരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: