കൊച്ചി: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കാന്‍ തല്ക്കാലം ഉദ്ദേശിക്കുന്നില്ലെന്നു സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വിഷമങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ വനിതാ കമ്മീഷനെ സംബന്ധിച്ചു വലിയ തിരക്കുകളുള്ള ദിവസങ്ങളിലൂടെയാണു കടന്നുപോകുന്നത്. ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ സ്ത്രീകളുടെയും വിഷയങ്ങളില്‍ നേരിട്ടെത്തി ഇടപെടുകയെന്നതു പ്രായോഗികമല്ല. കരുത്തും സ്വാധീനവുമുള്ള സ്ത്രീകള്‍ പ്രതിസന്ധികളുണ്ടാവുമ്പോള്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗിച്ച് അതിനെ നേരിടണം.
പോലീസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണിനു കൃത്യനിര്‍വഹണത്തിലുണ്ടായ എതിര്‍പ്പുകളെ അവര്‍ സ്വന്തം നിലയില്‍ നേരിടുന്നുണ്ട്. എഴുത്തുകാരി കെ.ആര്. മീരയ്ക്കുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. കെ.ആര്. മീരക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്കിയിട്ടുണ്ടന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകള്‍ പ്രതിസന്ധി നേരിടുന്ന ഇടങ്ങളിലെല്ലാം കമ്മീഷന് ശക്തമായുണ്ടാകും. ഇടുക്കിയില്‍ രാജേന്ദ്രന് എംഎല്‍എ സബ് കളക്ടറെ അധിക്ഷേപിച്ചത് അംഗീകരിക്കാനാകില്ല. സമൂഹത്തില്‍ ഉന്നതരായവര്‍ പോലും പരസ്യമായി സ്ത്രീകളെ അധിക്ഷേപിക്കുന്നത് വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിച്ചിട്ടുണ്ട്. കമ്മീഷനില്‍ ലഭിക്കുന്ന പല കേസുകളും 20 വര്‍ഷം കഴിഞ്ഞാണ് പല സ്ത്രീകളും നല്കാന് തയാറാകുന്നത്. വൈകിയ കാരണം ചോദിക്കുമ്പോള്‍ പറയുന്നത് ഭര്‍ത്താവല്ലേ….കുട്ടിയുടെ അച്ഛനല്ലേ…അതുകൊണ്ടു ക്ഷമിച്ചു എന്നാണ്. സ്ത്രീകള്‍ക്കു നേരെ ലൈംഗിക ആര്‍ത്തിയോടെ ഇടപെടുന്നവരുടെ എണ്ണം പെരുകുകയാണെന്നും ജോസഫൈന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: