ഷൊര്‍ണൂര്‍ : ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് മെയില്‍ ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം പാളം തെറ്റി. ഒഴിവായത് വന്‍ അപകടം. എഞ്ചിന്റെ തൊട്ടുപിന്നിലുള്ള പാര്‍സല്‍ കോച്ചും എസ്എല്‍ആര്‍ കോച്ചുമാണ് പാളം തെറ്റിയത്. എസ്ആര്‍എല്‍ കോച്ചിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സീറ്റില്‍ രണ്ടു യാത്രക്കാരുണ്ടായിരുന്നെങ്കിലും അപായമുണ്ടായില്ല. വൈദ്യുതി,സിഗ്നല്‍ സംവിധാനങ്ങള്‍ക്ക് കേടുപാടുണ്ടായി.
ഇന്നലെ രാവിലെ ആറ് മണിയോടെ ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ തൃശൂര്‍ റോഡിലെ മേല്‍പ്പാലം കടന്ന ഉടനെയാണ് രണ്ടു കോച്ചുകള്‍ പാളം തെറ്റിയത്. പതിനഞ്ച് കിലോമീറ്റര്‍ മാത്രമായിരുന്നു ട്രെയിനിന്റെ വേഗത. എന്നിട്ടും പാളത്തില്‍ നിന്ന് മൂന്നര അടിയോളം തെന്നിയിറങ്ങി. ഇതേത്തുടര്‍ന്ന് പാളങ്ങള്‍ക്കിടയില്‍ കോണ്‍ക്രീറ്റില്‍ സ്ഥാപിച്ച വൈദ്യുതി പോസ്റ്റ് കടപുഴകി. ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ട്രെയിനുകള്‍ പിടിച്ചിട്ടു. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍ നിന്ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തേണ്ട ട്രെയിനുകള്‍ വിവിധ സ്റ്റേഷനില്‍ പിടിച്ചിട്ടു. പാളം തെറ്റിയ കോച്ചുകള്‍ അഴിച്ചു മാറ്റിയ ശേഷം ഒമ്പത് മണിയോടെ ചെന്നൈ മെയില്‍ മംഗലാപുരത്തേക്ക് യാത്ര തുടര്‍ന്നു. ഡിആര്‍എം പ്രതാപ് സിങ് ഷാമി, സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ അനന്തരാമന്, ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ മനോജ് കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
ഇന്നലെ ഷൊര്‍ണൂരില്‍ വന്നു പോകേണ്ട 13352 ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസ്, 13351 ധന്‍ബാദ് ആലപ്പുഴ, 17230 ഹൈദരാബാദ് തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്സ്പ്രസ്, 12511 ഗോരക്പൂര്‍ തിരുവനന്തപുരം രപ്തി സാഗര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ ലിങ്ക് ലൈന്‍ വഴി തിരിച്ചുവിട്ടു. 5669 ഷൊര്‍ണൂര്‍ നിലമ്പൂര്‍ റോഡ് പാസഞ്ചര്‍, 56620 നിലമ്പൂര്‍ റോഡ് പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ ഇന്നലെ റദ്ദാക്കി. 16302 തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് ഇന്നലെ തൃശൂരില്‍ യാത്ര അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: