ന്യൂദല്‍ഹി: അമേരിക്കയുടെ അത്യന്താധുനിക യുദ്ധവിമാനമായ എഫ് 16 പാക് വ്യോമസേന വാങ്ങിയ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് യുദ്ധവിമാനമായ മിറാഷ് 2000 ഇന്ത്യന്‍ വ്യോമസേനയിലേക്കെത്തുന്നത്. മലമുകളില്‍ നിന്നുള്ള പാക് സൈന്യത്തിന്റെ റോക്കറ്റാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21, മിഗ് 27 വിമാനങ്ങള്‍ക്ക് പിടിച്ചു നില്ക്കാനാവാതെ വന്നപ്പോള്‍ കാര്‍ഗിലില്‍ ഇന്ത്യയുടെ ആകാശയുദ്ധം വിജയിപ്പിച്ചത് മിറാഷ് 2000 വിമാനങ്ങളായിരുന്നു.
കാര്‍ഗില്‍ യുദ്ധത്തില്‍ പാക് ബങ്കറുകള്‍ക്ക് മിറാഷ് വിമാനങ്ങള്‍ വരുത്തിയ നാശനഷ്ടങ്ങള്‍ ചില്ലറയല്ല. മിറാഷിന്റെ ഏഴാം സ്ക്വാഡ്രണ്‍ 240 എയര്‍ സ്ട്രൈക്കുകള്‍ പാക് മണ്ണില്‍ നടത്തി. ഏതാണ്ട് 55,000 കിലോ ബോംബാണ് പാക് ബങ്കറുകള്‍ക്ക് നേരേ മിറാഷ് വിമാനങ്ങള്‍ വര്‍ഷിച്ചത്. ഇന്നലെ പാക് അധീന കശ്മീരും കടന്ന് പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ഭീകരക്യാമ്പുകള്‍ക്ക് മുകളിലേക്ക് അര സ്ക്വാഡ്രണ്‍ (ഒരു സ്ക്വാഡ്രണ്‍-24) മിറാഷ് വിമാനങ്ങള്‍ ഇട്ടത് പതിനായിരം കിലോ ബോംബാണ്. ലക്ഷ്യ സ്ഥാനങ്ങളൊന്നും തന്നെ വിട്ടുപോകാതെ ദൗത്യം പൂര്‍ത്തീകരിച്ച് തിരികെ എത്താന്‍ മിറാഷ് വിമാനങ്ങള്‍ക്ക് സാധിച്ചത് ഫ്രഞ്ച് സാങ്കേതിക വിദ്യയുടെയും മിറാഷില്‍ ഇന്ത്യ നടത്തിയ ആധുനികവല്‍ക്കരണത്തിന്റെയും മേന്മ കൂടിയാണ്. ഫ്രഞ്ച് യുദ്ധ വിമാന കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ നിര്‍മിച്ച മിറാഷിനേക്കാള്‍ കൂടുതല്‍ പ്രഹരശേഷിയുള്ള റഫാല്‍ വിമാനങ്ങളാണ് ദസോള്‍ട്ടില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ കരാറൊപ്പിട്ടിരിക്കുന്നത്. റഫാലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ദസോള്‍ട്ടിന്റെ തന്നെ മിറാഷ് വിമാനങ്ങള്‍ പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ശ്രദ്ധാകേന്ദ്രമായത്.
പ്രത്യേകതകള്‍
മണിക്കൂറില്‍ രണ്ടായിരം കിലോമീറ്ററാണ് മിറാഷിന്റെ വേഗത.
18-24 വിമാനങ്ങള്‍ വീതമുള്ള രണ്ട് സ്ക്വാഡ്രണുകളാണ് ഇന്ത്യയുടെ പക്കലുള്ളത്.
ലേസര്‍ ബോംബുകളാണ് മിറാഷ് 2000ല്‍ ഇന്ത്യ വരുത്തിയ വലിയ മാറ്റങ്ങളിലൊന്ന്.
പ്രയോഗത്തിലെ കിറുകൃത്യതയാണ് ലേസര്‍ ഗൈഡഡ് ബോംബുകളുടെ പ്രത്യേകത.
ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ ശേഷം ഇസ്രയേലി ലൈറ്റനിംഗ് ലേസര്‍ സാങ്കേതിക വിദ്യയും ലേസര്‍ ഡമ്പ് ബോംബുകളും സംയോജിപ്പിച്ച് മിറാഷ് വിമാനങ്ങളുടെ പ്രഹരശേഷി ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു.
ദീര്‍ഘദൂര ഓപ്പറേഷനുകള്‍ക്കായി ആര്ഡിവൈ 2 റഡാര്‍ ഘടിപ്പിച്ചതോടെ ടാര്‍ഗറ്റിനെ ഓട്ടോമാറ്റിക്കായി കണ്ടെത്താനുള്ള ശേഷിയും കൈവരിച്ചു.
ഗ്രൗണ്ടില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യസ്ഥാനത്തെ കണ്ടെത്താനും നശിപ്പിക്കാനുമുള്ള ശേഷിയും മിറാഷില്‍ ഇന്ത്യ അധികമായി ഘടിപ്പിച്ചിട്ടുണ്ട്.
റഡാര്‍ വിവരങ്ങള്‍ കോക്പിറ്റില്‍ നോക്കാതെ തന്നെ പൈലറ്റിന്റെ ഹെല്‍മറ്റില്‍ ലഭ്യമാണ്.
ഹെല്‍മറ്റിലൂടെ തന്നെ ലക്ഷ്യസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കാനും പ്രഹരിക്കാനും പൈലറ്റിന് സാധിക്കും.
ടാര്‍ഗറ്റ് തെരഞ്ഞെടുക്കുക, ലോക്ക് ചെയ്യുക, ആയുധം ലോഞ്ച് ചെയ്യുക എന്നീ മൂന്നു കാര്യങ്ങളും പൈലറ്റിന് നിമിഷങ്ങള്‍ക്കകം ഹെല്‍മറ്റിലൂടെ സാധ്യം.
മൈക്ക മിസൈലുകള്‍ മിറാഷിന്റെ പ്രഹരശേഷി പതിന്മടങ്ങാക്കി.
ഇതോടെ ഇനിയും കാല്‍നൂറ്റാണ്ട് കൂടി വ്യോമസേനയുടെ വജ്രായുധമായി മിറാഷിനെ നിലനിര്‍ത്താനും ഇന്ത്യക്കായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: