ന്യൂദല്‍ഹി: ഏറ്റവും വലിയ വാര്‍ത്ത കേട്ടാണ് രാജ്യം ഇന്നലെ ഉണര്‍ന്നത്. രാവിലെ 5.12ന് പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ചെയ്ത ട്വീറ്റില്‍നിന്നാണ് ആക്രമണത്തിന്റെ സൂചന ആദ്യം ലഭിച്ചത്. ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്നെത്തിയതായി സ്ഥിരീകരിച്ച ട്വീറ്റില്‍ ആക്രമണം നടന്നത് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വിവരം പ്രത്യക്ഷപ്പെട്ടത്. ആക്രമണം നടന്നതായി ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്കി. ഇതിനിടെ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് സംഭവം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. പതിനൊന്നരയോടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പത്രസമ്മേളനം നടത്തി ഇന്ത്യയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കി. ഇതിന് പിന്നാലെ വിവരങ്ങള്‍ മുഴുവനായി പുറത്തെത്തി.
രാജ്യം ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും അതിന്റെ പ്രതിഫലനമൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ കണ്ടില്ല. അദ്ദേഹം പതിവ് പോലെ പാര്‍ട്ടി പരിപാടികളില്‍ ഉള്‍പ്പെടെ പങ്കെടുത്തു. രാവിലെ പ്രധാമന്ത്രിയുടെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സുരക്ഷാകാര്യങ്ങള്‍ക്കുള്ള സമിതിയുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രാഷ്ട്രപതിഭവനില്‍ ഗാന്ധി സമാധാന സമ്മാന്‍ പുരസ്കാരം വിതരണം ചെയ്യുന്ന ചടങ്ങിനെത്താന്‍ മോദി ഒരു മണിക്കൂറോളം ഇതിനാല്‍ വൈകിയിരുന്നു. മറ്റ് ചില കാര്യമായ പരിപാടികള്‍ ഉണ്ടായതിനാലാണ് വൈകിയതെന്ന് മോദി തമാശരൂപേണ സൂചിപ്പിക്കുകയും ചെയ്തു.
രാജസ്ഥാനിലെ പൊതുയോഗത്തില്‍ ആക്രമണം സംബന്ധിച്ച് മോദി പ്രതികരിച്ചു. രാജ്യം സുരക്ഷിതമായ കൈകളിലാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഭാരതാംബ തലകുനിക്കാന്‍ ഇടവരുത്തില്ലെന്നും ചൂണ്ടിക്കാട്ടി. തിരിച്ച് ദല്‍ഹിയിലെത്തിയ അദ്ദേഹം മെട്രോയില്‍ ഇസ്കോണ്‍ ക്ഷേത്രത്തിലേക്ക് യാത്ര ചെയ്തു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരോടു ചിരിച്ചും ഫോട്ടോയെടുത്തുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ക്ഷേത്രത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീതയുടെ പ്രകാശനവും മോദി നിര്‍വഹിച്ചു. ഇതേ സമയത്ത് സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗവും നടന്നു. യുദ്ധം പാക്കിസ്ഥാനെതിരെയല്ലെന്നും ഭീകരതയ്ക്കെതിരെയാണെന്നും സുഷമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: