കൊച്ചി: അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പത്തു ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ബോര്‍ഡുകള്‍ നീക്കാത്തപക്ഷം സെക്രട്ടറിമാരും ഫീല്‍ഡ് സ്റ്റാഫുകളും ഇതിന് ഉത്തരവാദികളാവും. ഉദ്യോഗസ്ഥരില്‍ നിന്ന് താരിഫ് അനുസരിച്ചുള്ള തുകയും പിഴയും ഈടാക്കണമെന്നും ഉത്തരവ് പറയുന്നു.
ഇതിനായി ജില്ലാ കളക്ടര്‍മാര്‍ പരിശോധന നടത്തി നടപടിയെടുക്കണം. നീക്കം ചെയ്യുന്ന ബോര്‍ഡുകള്‍ പൊതു സംസ്കരണ കേന്ദ്രങ്ങളില്‍ എത്തിക്കരുത്. പകരം ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്ക് തിരിച്ചു നല്കി ഫീസ് ഈടാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ പരാതി നല്കിയാല് പോലീസ് ക്രിമിനല്‍ കേസെടുക്കണം. ഡിജിപി ഇതിനായി സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരെയും നഗരകാര്യ വകുപ്പിലെ റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍മാരെയും നോഡല്‍ ഓഫീസര്‍മാരായി നിയമിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ഇറക്കണം. മൂന്നു ദിവസത്തിനുശേഷം ഇവരുടെ ഫോണ്‍ നമ്പരും ഇ മെയിലും വാട്ട്സ് ആപ്പ് നമ്പരും പ്രസിദ്ധപ്പെടുത്തണം-ഉത്തരവ് പറയുന്നു.
അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കാനുള്ള ഉത്തരവ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കണമെന്ന സിംഗിള്‍ബെഞ്ച് ഇടക്കാല ഉത്തരവ് നടപ്പായിട്ടില്ലെന്ന് വ്യക്തമാക്കി അമിക്കസ്ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന കേരള സംരക്ഷണ യാത്രയുടെ ബോര്‍ഡുകള്‍ തിരുവനന്തപുരം നഗരത്തില്‍ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. കൊച്ചിയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്രയുടെ നൂറു കണക്കിന് ഫ്ളക്സ് ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: