കൊച്ചി: പൊതുപണിമുടക്ക് ദിനങ്ങളായിരുന്ന ജനുവരി എട്ടിനും ഒമ്പതിനും ജോലിക്ക് ഹാജരാകാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടി അവധി അനുവദിച്ച പൊതുഭരണ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവ് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് കാട്ടിയാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
അവധിക്ക് ജീവനക്കാര്‍ മുന്‍കൂര്‍ അപേക്ഷ നല്‍കണം. അല്ലാത്തപക്ഷം അവധി അനുവദിച്ചതു തെറ്റായ നടപടിയാണ്. ജോലി ചെയ്തില്ലെങ്കില്‍ കൂലിയുമില്ല. ഇതിനു വിരുദ്ധമായി ശമ്പളത്തോടു കൂടിയ അവധി നല്‍കുന്നത് സര്‍ക്കാര്‍ ഫണ്ട് ചോര്‍ത്തലാണെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു. സര്‍ക്കാരിനോട് വിശദീകരണ പത്രിക നല്‍കാനും നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ബിഎംഎസ് ഒഴികെയുള്ള യൂണിയനുകളുടെ സംയുക്ത സമിതിയാണ് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്.
ആലപ്പുഴ കളര്‍കോട് സ്വദേശി ജി. ബാലഗോപാലന് നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഡിവിഷന് ബെഞ്ച് സ്റ്റേ അനുവദിച്ചത്. പണിമുടക്കു ദിനങ്ങളിലെ കുറഞ്ഞ ഹാജര്‍ നില ചൂണ്ടിക്കാട്ടി സമരം വിജയമായിരുന്നെന്ന് പറയുകയും പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് അവധി അനുവദിക്കുകയും ചെയ്യുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണ്. ഹര്ജിക്കാരന് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: