ന്യൂദല്‍ഹി: പാക് മണ്ണിലെ ഭീകരതയ്ക്കെതിരാണ് ഇന്ത്യയുടെ യുദ്ധമെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ വ്യക്തമാക്കാന്‍ ഇന്ത്യക്കായി. പാക്കിസ്ഥാനോടല്ല, പാക്കിസ്ഥാനിലെ ഭീകരസംഘടനകളോടാണ് ഇന്ത്യയുടെ യുദ്ധം. അതിര്‍ത്തിക്കപ്പുറത്ത് നൂറു കിലോമീറ്ററോളം അകത്തേക്ക് കയറി നടത്തിയ ആക്രമണത്തില്‍ 350ലേറെ ഭീകരരെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയുടെ പ്രസ്താവനയിലും ഇക്കാര്യം സുവ്യക്തമായി. ഇന്ത്യയുടെ ശത്രു പാക്കിസ്ഥാനല്ല, ഭീകരവാദികള്‍ മാത്രമാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതികരിച്ചു.
ഇന്ത്യയില്‍ പുല്‍വാമയ്ക്ക് സമാനമായ രീതിയില്‍ ചാവേറാക്രമണങ്ങള്‍ക്ക് തയ്യാറെടുത്ത 42 ആത്മഹത്യാ ചാവേറുകള്‍ അടക്കമുള്ള ഭീകരരെയാണ് ബലാകോട്ടില്‍ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയത്. പാക് മണ്ണിലെ ഭീകരക്യാമ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളും സൈന്യവും യഥാസമയം കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ടെങ്കിലും അതിര്‍ത്തി കടന്നാക്രമിക്കാനുള്ള ഇച്ഛാശക്തി മോദി സര്‍ക്കാരിന് മാത്രമാണുണ്ടായത്. 2016ല്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ ഇന്നലെ നടത്തിയ വ്യോമാക്രമണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ തെളിവായി.
2008ലെ മുംബൈ ഭീകരാക്രമണശേഷം പാക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ അക്രമിച്ച് തകര്‍ക്കാനുള്ള പദ്ധതി വ്യോമസേന സജ്ജമാക്കിയിരുന്നു. സുഖോയ് 30 വിമാനങ്ങളുടെ ഒരു സ്ക്വാഡ്രണെ വടക്കന്‍ വ്യോമതാവളങ്ങളില്‍ വ്യോമസേന വിന്യസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിര്‍ത്തി കടന്നാക്രമിക്കാനുള്ള അനുമതി മാത്രം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സൈന്യത്തിന് നല്‍കിയില്ല. തങ്ങള്‍ ഒരുമാസത്തോളം ദല്‍ഹിയില്‍ നിന്നുള്ള ഉത്തരവ് പ്രതീക്ഷിച്ച് വ്യോമതാവളങ്ങളില്‍ കാത്തു കിടന്നതായി അന്നത്തെ സ്ക്വാഡ്രണ്‍ കമാണ്ടര്‍ മൊഹന്തോ പാങ്കിങ് ഇന്നലെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനത്തിനായി തങ്ങളുടെ മണ്ണോ, തങ്ങളുടെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും പ്രവിശ്യയോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് 2004 ജനുവരിയില്‍ പാകിസ്ഥാന് സര്‍ക്കാര്‍ ദൃഢപ്രതിജ്ഞ ചെയ്തിരുന്നതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഇന്നലെ ഓര്‍മപ്പെടുത്തിയത് ശ്രദ്ധേയമായി. പാക്കിസ്ഥാന് നടത്തിയ പരസ്യ പ്രഖ്യാപനം നടപ്പിലാക്കാന്‍ പാക്കിസ്ഥാന് ശ്രമിക്കുമെന്നും ജെയ്ഷെ മുഹമ്മദിന്റേതുള്‍പ്പെടെ എല്ലാ ഭീകരക്യാമ്പുകളും പൊളിച്ചുമാറ്റാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
പാക്കിസ്ഥാന് കയറി വ്യോമാക്രമണം നടത്തിയെന്ന് പാക് പ്രതിരോധമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുട്ടായതിനാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ കണ്ടില്ലെന്നും തിരിച്ചടിക്കുമെന്നുമാണ് പാക്കിസ്ഥാന്റെ പ്രതികരണം. ഭീകര ക്യാമ്പുകള്‍ക്കെതിരായ ആക്രമണത്തെപ്പറ്റി പാക്കിസ്ഥാന് യാതൊന്നും പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: