ന്യൂദല്‍ഹി : പാക്കിസ്ഥാനിലെ മൂന്ന് ഭീകരരുടെ താവളങ്ങളില്‍ ചൊവ്വാഴ്ച ഇന്ത്യന്‍ വ്യോമസേന നടത്തിയ സംഹാര താണ്ഡവത്തിന് േനതൃത്വം നല്‍കിയതില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. ചെങ്ങന്നൂര്‍ സ്വദേശിയായ എയര്‍ മാര്‍ഷല്‍ സി. ഹരികുമാറാണ് രാജ്യത്തിന് തന്നെ അഭിമാനമായ വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയത്.
ഹരികുമാറിന്റെ കീഴിലുള്ള വെസ്റ്റേണ്‍ വ്യോമ കമാന്‍ഡ് ആണ് ആക്രമണത്തിന്റെ സമഗ്ര പദ്ധതി തയ്യാറാക്കിയത്. ദല്‍ഹി ആസ്ഥാനമായുള്ള കമാന്‍ഡിനാണ് പാക്കിസ്ഥാനുമായുള്ള വെസ്റ്റേണ്‍ അതിര്‍ത്തിയിലെ വ്യോമ സുരക്ഷാ ചുമതല വഹിച്ചിരുന്നത്. 2017 ജനുവരി ഒന്നിനാണ് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് തലവനായി ഹരികുമാര്‍ എത്തുന്നത്. വ്യോമസേന ഇതിനു മുമ്പ് നടത്തിയ പല ഓ്പ്പറേഷനുകളിലും ഇദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
1979 ഡിസംബര്‍ 14നാണ് വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമില്‍ ഹരികുമാര്‍ അംഗമാകുന്നത്. 3300 മണിക്കൂര്‍ പറന്നാണ് ഫ്ളൈയിങ് ഇന്‍സ്ട്രക്ടറായി അദ്ദേഹഗം യോഗ്യത നേടുന്നത്. മിഗ് -21, യുദ്ധ വിമാനം ഉള്‍പ്പടെയുള്ള വിമാനങ്ങള്‍ ഹരികുമാര്‍ പറത്തിയിട്ടുണ്ട്. കൂടാതെ യുദ്ധവിമാന പരിശീലന വിഭാഗത്തിന്റെ സൗത്ത്- വെസ്റ്റ് എയര്‍ കാമാന്ഡറാവുകയും ചെയ്തിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ സൈന്യത്തിന് തിരിച്ചിടിക്കാനുള്ള സ്വാതന്ത്ര്യം പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയതോടെ വ്യോമസേന ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഭീകരാക്രമണ കേന്ദ്രങ്ങളില്‍ മിസൈലാക്രമണം നടത്താന്‍ സാധിക്കുന്ന സ്ട്രൈക്ക് പൈലറ്റുമാരെ നിയോഗിച്ചത്.
പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റേയും മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ഭീകരരുടെ ഒളിത്താവളങ്ങള്‍ കണ്ടെത്തി വ്യോമസേന തിരിച്ചടിക്കുകയായിരുന്നു. അതേസമയം ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തികളിലെ സുരക്ഷ സംവിധാനങ്ങള്‍ ഇന്ത്യ ഒന്നുകൂടി കര്‍ശ്ശനമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: