ന്യൂദല്‍ഹി: ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു പിന്നാലെ ഇന്ത്യന്‍ പൈലറ്റ് ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന് ഇന്ത്യ. വിദേശകാര്യ വക്താവ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മിഗ് 21 ബൈസണ്‍ ജെറ്റില്‍ സഞ്ചരിച്ച പൈലറ്റായ അഭിനന്ദിനെയാണ് കാണാതായത്. പാകിസ്ഥാന് പുറത്തുവിട്ട വീഡിയോയിലുള്ള വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് തിരിച്ചെത്തിയിട്ടില്ലെന്ന് ഇന്ത്യയും വ്യക്തമാക്കി.
അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ പൈലറ്റ് സംസാരിക്കുന്നു എന്ന പേരില്‍ ഒരു മൊബൈല്‍ വീഡിയോ അല്പസമയം മുമ്പ് പാകിസ്ഥാന് പുറത്തു വിട്ടിരുന്നു. റേഡിയോ പാകിസ്ഥാന് എന്ന ഔദ്യോഗിക മാധ്യമം വഴിയാണ് പാകിസ്ഥാന് ഒരു സൈനികന്റെ വീഡിയോ പുറത്തു വിട്ടത്.
പാക്കിസ്ഥാന് വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ന് രാവിലെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. ഇതിനിടെയാണ് വിമാനം കാണാതായത്. കാണാതായ പൈലറ്റിനെ സംബന്ധിച്ച വിവരങ്ങളും ഇന്ത്യ പുറത്തുവിട്ടിട്ടില്ല. പാക്കിസ്ഥാന് വ്യോമസേനയുടെ എഫ്-16 വിമാനം വെടിവച്ചിട്ടതായും രവിഷ് കുമാര്‍ സ്ഥിരീകരിച്ചു. മൂന്ന് പാക് വിമാനങ്ങളാണ് വ്യോമാതിര്‍ത്തി ലംഘിച്ച് രജൗരി സെക്ടറിലെ നൗഷേരയില്‍ ബോംബുകള്‍ വര്‍ഷിച്ചത്.
നേരത്തെ പാക് സേനാ വക്താവ് ജനറല്‍ ആസിഫ് ഗഫൂര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും മൂന്ന് പൈലറ്റുമാരെ അറസ്റ്റ് ചെയ്തെന്നും അവകാശവാദം ഉന്നയിച്ചിരുന്നു . ഇന്ത്യയുടെ എല്ലാ പൈലറ്റുകളും സുരക്ഷിതരാണെന്നും ആരെയും പാകിസ്ഥാന് അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് വ്യോമസേനാ നേരത്തെ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: