കൊല്‍ക്കത്ത: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാക് സ്വദേശികളായ തടവുകാരുടെ സുരക്ഷ ബംഗാള്‍ സര്‍ക്കാര്‍ ശക്തമാക്കി. സംസ്ഥാനത്തെ ജയിലില്‍ കഴിയുന്ന 14 പാക്കിസ്ഥാന്‍കാരെ ഉയര്‍ന്ന സുരക്ഷാ സെല്ലുകളിലേക്കാണ് സര്‍ക്കാര്‍ മാറ്റിയിരിക്കുന്നത്.
ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര് വീരചരമം അടഞ്ഞതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പാക്കിസ്ഥാനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ രാജസ്ഥാന് ജെയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷയനുഭവിച്ചിരുന്ന പാക് പൗരനെ സഹവാസികള്‍ മര്‍ദ്ദിച്ചു കൊന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ പാക് സ്വദേശികളുടെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
അമേരിക്കന്‍ സെന്റര്‍ ആക്രമണം നടത്തിയ കേസിലെ പ്രതികള്‍, മാവോയിസ്റ്റ് ഭീകരര്‍ എന്നിവരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേക്കാണ് പാക് തടവുകാരെ മാറ്റിയിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് ഇവരെ മാറ്റിയത്.
14ല്‍ നാലുപേരെ പ്രസിഡന്‍സി കറക്ഷണല്‍ ഹോമിലേക്കും ബാക്കിയുള്ളവരെ ദംദം സെന്‍ട്രല്‍ കറക്ഷണ്‍ ഹോമിലേക്കുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.
തടവുകാരില്‍ മിക്കവരും വിസാ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരാണ്. ഇവര്‍ക്ക് മറ്റ് തടവുകാരുമായി ഇടപഴകുന്നതിന് കര്‍ശ്ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: