തിരുവനന്തപുരം: രാജ്യം ബാഹ്യഭീഷണി നേരിടുമ്പോള്‍ ശത്രുരാജ്യത്തിനുവേണ്ടി സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷണന്റേതെന്ന് വി. മുരളീധരന് എംപി.
സിപിഎം കേന്ദ്ര നേതൃത്വം രാജ്യത്തിന്റെ പൊതുവികാരത്തിനൊപ്പം നില്ക്കുമ്പോള് വോട്ട് ബാങ്ക് മുന്നില്‍ക്കണ്ട് ദേശവിരുദ്ധ നിലപാട് സ്വീകരിക്കുകയും പരസ്യമായി അത് പ്രകടിപ്പിക്കുകയും ചെയ്ത കൊടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്നും മുരളീധരന് ആവശ്യപെട്ടു
ചൈനയുമായുള്ള യുദ്ധ കാലഘട്ടം മുതല്‍തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതേ നിലപാടാണ് സ്വീകരിച്ചത്. ശത്രുരാജ്യത്തെ പിന്തുണയ്ക്കുന്ന നിലപാടിന്റെ പേരില്‍ ഇഎംഎസിന് ഉള്‍പ്പെടെ ജയിലില്‍ കിടക്കേണ്ടിവന്ന പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയഭീതി മുന്നില്‍ക്കണ്ടുള്ള നിലപാടാണ് കൊടിയേരിയുടേത്.
മാധ്യമങ്ങള്‍ ഉള്‍പ്പെടെ നടത്തിയ എല്ലാ സര്‍വേകളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തകര്‍ച്ച നേരിടുമെന്നാണ് പറഞ്ഞത്. ഈ പരാജയം മുന്നില്‍ക്കണ്ട്, പാക് അനുകൂല നിലപാടിലൂടെ കേരളത്തിലെ ന്യൂനപക്ഷ മുസ്ലിം സമുദായത്തെയെങ്കിലും ഒപ്പം നിര്‍ത്താനുള്ള ആസൂത്രിതമായ ശ്രമാണ് കൊടിയേരിയുടെ ദേശവിരുദ്ധ പ്രസ്താവനയ്ക്കു പിന്നിലുള്ളത്.
കേരളത്തിലെ മുസ്ലിങ്ങള്‍ മുഴുവന്‍ പാക് അനുകൂലികളാണെന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് കൊടിയേരിയുടെ പ്രസ്താവന. രാജ്യം ശത്രുവിനെതിരെ ഒരുമിച്ചു നില്ക്കുമ്പോള് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവുതന്നെ ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത് തെരഞ്ഞെടുപ്പിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. കൊടിയേരിയുടെ പ്രസ്താവന അത്യന്തം അപകടകരവും രാജ്യദ്രോഹവുമാണെന്നും മുരളീധരന് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: