ഒരു പത്രപ്രവര്‍ത്തകനുമായി നടത്തിയ സംവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാകിസ്ഥാന് ഇന്ത്യയോട് എന്തെങ്കിലും അതിക്രമം കാണിച്ചാല്‍ അവര്‍ക്ക് പ്രേമലേഖനം അയക്കുന്നത് നിര്‍ത്തണം. എന്നിട്ട് അവര്‍ക്ക് മനസ്സിലാക്കുന്ന ഭാഷയില്‍ മറുപടി കൊടുക്കണം. അതാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പാക്കിസ്ഥാനില്‍ ഇന്ത്യ ചെയ്തത്.
1965ലെ ഇന്ത്യാ പാക്ക് യുദ്ധവേളയില്‍ തോക്കിന്റെ കാഞ്ചിയില്‍ വിരല്ചേര്ത്തു നില്ക്കുന്ന പാക്കിസ്ഥാന്റേയും ഇന്ത്യയുടേയും സേനാംഗങ്ങള്‍ തമ്മില്‍ നടന്നതായി ബാരക്കില്‍ പറഞ്ഞുകേട്ട ഒരു സംവാദമുണ്ട്. പാക്കിസ്ഥാന് പട്ടാളക്കാരന് പറഞ്ഞുവത്രെ: ”നിനക്ക് വെടിവെക്കാന്‍ ഓര്‍ഡര്‍ ഡല്‍ഹിയില്‍ നിന്നു വരണം. എനിക്ക് എന്റെ വിരല്‍തുമ്പില്‍ ഓര്‍ഡറുണ്ട”. പുല്‍വാമയില്‍ ഈ മാസം 40 സൈനികരുടെ ജീവന് പൊലിഞ്ഞപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ ഇതോടു ചേര്‍ത്തു വായിക്കണം. പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല. യുക്തമായി തിരിച്ചടിക്കാന്‍ സായുധസേനക്ക് പൂര്‍ണ്ണ അധികാരം നില്‍്കിയിട്ടുണ്ട്. എവിടെവെച്ച്, എപ്പോള്‍, എങ്ങനെ എന്ന് സായുധസേനകള്‍ക്ക് തീരുമാനിക്കാം. ആ തീരുമാനമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പാക്കിസ്ഥാനിലെ ബാലാക്കോട്ട്, മൂസാഫറാബാദ്, ചാക്കോതി എന്നിവിടങ്ങളില്‍ നടന്നത്. മോദിയുടെ വാക്കുകള്‍ ഓരോ സൈനികനിലും എത്രമാത്രം ആത്മവീര്യം നിറച്ചു എന്ന് എന്നേപ്പോലുള്ളവര്‍ക്ക് ഇവിടെയിരുന്നാലറിയാം.
ആള്‍ബലത്തില്‍ ലോകത്തിലെ നാലാം സൈനികശക്തി. പ്രഹരശേഷിയില്‍ ലോകത്ത് രണ്ടാംസ്ഥാനത്തോ മൂന്നാംസ്ഥാനത്തോ നില്ക്കാന് ശേഷിയുള്ളൊരു സൈന്യം. അതിനെ ചൊറിയാന്‍ വന്ന പാക്കിസ്ഥാന് തിവ്രവാദികള്‍ ഒന്നു മനസ്സിലാക്കണമായിരുന്നു. ജനാധിപത്യ സംവിധാനത്തിന്റെ ക്ലച്ചുകൊണ്ടുബന്ധിച്ച് നിര്‍ത്തിയിട്ടില്ലായിരുന്നവെങ്കില്‍ ഭാരതസേനയോട് കിടപിടിക്കാന്‍ ഭാരതസേനമാത്രമെ കാണൂ. ഒന്നുകൂടി പാക്കിസ്ഥാന് ഭരണകൂടവും തീവ്രവാദികളും മനസ്സിലാക്കുന്നത് നന്ന്. ജയ്ഷേ മുഹമ്മദ്, മുഹമ്മദിന്റെ സൈന്യമാണെങ്കില്‍ ഭാരതത്തിന്റേതു ധര്‍മ്മത്തിന്റെ സൈന്യമാണ്. എവിടെയെല്ലാം ധര്മ്മത്തിന് ച്യുതി ഭവിക്കുന്നവൊ അവിടെ മാത്രമാണ് ഭാരതിയസേന ആയുധമെടുക്കുന്നത്. എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത്, കൊള്ളുമ്പോള്‍ ആയിരം എന്ന അനുപാതത്തിലായിരിക്കുമെന്ന് മാത്രം. ഈ സംഭവം തന്നെ നോക്കൂ. ഒരു തീവ്രവാദിയും 350 കിലോ സ്പോടകവസ്തുക്കളും ഒരു വാഹനവും ഉപയോഗിച്ചു തീവ്രവാദികള്‍ 40 ജിവനുകളെടുത്തപ്പോള്‍ വെറും 1000 കിലോ വെടി മരുന്നുകൊണ്ട് ഇന്ത്യക്ക് 350 ജീവനുകള്‍ അപഹരിക്കാനായി. ഇത് നിസ്സാരമല്ല.
1947ല്‍ സ്വാതന്ത്ര്യം ലഭിച്ച പാക്കിസ്ഥാന് പിറന്നു വീണതുത്തന്നെ അസുര ബുദ്ധിയോടുകൂടിയാണ്. 1000 വര്‍ഷങ്ങളെടുത്താലും ഇന്ത്യയെ തകര്‍ക്കുമെന്നാണ് ഭൂട്ടോ പ്രസ്ഥാവിച്ചത്. ആ പാക്കിസ്ഥാന് ഒരു ദശാബ്ദം പോലും ഈ ഭൂമുഖത്ത് സമാധാനത്തോടെ നിലനില്ക്കാന് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. ഇടക്കിടയ്ക്ക് ഇന്ത്യയില്‍ നിന്നൊരു തട്ടു ലഭിച്ചില്ലെങ്കില്‍ അവര്‍ക്ക് ഒരു സുഖവുമില്ല. 1948, 1965, 1971, 1999 അടുത്തതിന് സമയമായോ? കാത്തിരുന്നു കാണാം. പക്ഷെ പാക്കിസ്ഥാന് ഓര്‍ക്കണം. ഇതുവരെ ഭരിച്ച സര്‍ക്കാരില്‍ നിന്നും വിഭിന്നമായൊരു സര്‍ക്കാരാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. ആത്മവിശ്വാസവും, ധൈര്യവും ഊര്‍ജ്ജസ്വലതയും, കര്‍മ്മകുശലതയും കൈമുതലായിട്ടുള്ളഒരു പ്രധാനമന്ത്രി ഇന്ന് നമുക്കുണ്ട്. അദ്ദേഹമാകട്ടെ നമ്മുടെ സേനയുടെ കഴിവുകളെക്കുറിച്ച് ശരിക്കും ബോധവാനാണുതാനും.
സുബ്രഹ്മുണ്യ സ്വാമി എം.പി പറഞ്ഞതുപോലെ ഭാരതസേന പാക്കിസ്ഥാനില്‍ കടന്നിട്ടില്ല. ഇന്ത്യയുടെ ഭാഗവും അതേ സമയം പാക്കിസ്ഥാന് അന്യായമായി കൈവശം വെച്ചിരിക്കുന്നതുമായ കാശ്മീരിന്റെ ഭാഗത്താണ് സൈന്യം കടന്നത്. ഈ ഭൂപ്രദേശം പാക്കിസ്ഥാന് അവിടുത്തെ ജനതയുടെ നിലനില്‍പ്പിനോ ശ്രേയസ്സിനോവേണ്ടിയല്ല ഉപയോഗിക്കുന്നത് മറിച്ച് തീവ്രവാദികളെ പരിശീലിപ്പിച്ചു വിതരണം ചെയ്യാനാണ്. മറ്റൊരര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭൂപ്രദേശം ഉപയോഗിച്ചുകൊണ്ട് പാക്കിസ്ഥാന് ലോക ജനതക്ക് തലവേദന സൃഷ്ടിക്കുകയാണ്, അത് അമര്‍ച്ച ചെയ്യാന്‍ ഭാരതത്തിന് അവകാശമുണ്ട്. അധികാരമുണ്ട്.
എല്ലാവരുടേയും ചോദ്യം ഇന്ത്യയും പാക്കിസ്ഥാനം തമ്മില്‍ യുദ്ധമുണ്ടാകുമോ എന്നാണ്… അമേരിക്കയും ചൈനയും പാക്കിസ്ഥാനെ സഹായിച്ചിരുന്ന കാലഘട്ടത്തില്‍പോലും ഇന്ത്യയോടേറ്റുമുട്ടിയാല്‍ 14 ദിവസങ്ങള്‍ പിടിച്ചു നില്‍ക്കാനുള്ള വിഭവശേഷിയെ അവര്‍ക്കുണ്ടായിരുന്നുള്ളു,. ഇന്ന് അമേരിക്ക അവരോടൊപ്പമില്ല. മോദി പ്രധാനമന്ത്രിപദം ഏറ്റെടുത്തതിനുശേഷം ലോകരാജ്യങ്ങള്‍ ധാരാളം സന്ദര്‍ശിച്ചിട്ടുണ്ട്. അതിനെ നിശിതമായി വിമര്‍ശിക്കാത്ത പ്രതിപക്ഷ പാര്‍ട്ടികളില്ല. അവര്‍ക്കിപ്പോള്‍ തോന്നിക്കാണും മോദി അന്ന് സൃഷ്ടിച്ചെടുത്ത സൗഹൃദം ഇന്നു പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന്. ഒറ്റപ്പെട്ട പാക്കിസ്ഥാന് ഇന്ത്യക്കെതിരെ വാളെടുക്കാനുള്ള സാധ്യത വിരളമാണ്. അതേസമയം ഒരു ജനാധിപത്യ രാജ്യമായ പാക്കിസ്ഥാന്റെ അതിര്‍ത്തികള്‍ മറ്റൊരു ജനാധിപത്യ രാജ്യം അതിക്രമിച്ചുകടന്നത് അവര്‍ക്ക് ക്ഷീണം ചെയ്യും. പ്രജകളോട് സമാധാനം പറയേണ്ടിവരും. അതിനായി ചിലപ്പോള്‍ എന്തെങ്കിലും ചെയ്തു കൂട്ടിയെന്ന് വരും. രണ്ട് ആണവശക്തികളാണ് ഇന്ത്യയും പാക്കിസ്ഥാനും. തീവ്രവാദികളുടെ കരങ്ങള്‍ അവരുടെ ആണവ കലവറയിലേക്ക് നീളാതിരുന്നാല്‍ കുറച്ചുകാലം കൂടി പാക്കിസ്ഥാന് ഈ ഭൂമുഖത്ത് ഇങ്ങിനെ തുടരാനാവും. കാരണം, ഇന്ത്യ എന്ന അയല്‍ രാജ്യം സൈനികമായും രാഷ്ട്രീയമായും, സാമ്പത്തികമായും, തന്ത്രപരമായും അത്രക്ക് ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: