പാരിസ്: അര്‍ജന്റീനിയന്‍ മധ്യനിരക്കാരന് എയ്ഞ്ചല്‍ ഡി മരിയയുടെ ഇരട്ട ഗോളിന്റെ മികവില്‍ പാരീസ് സെന്റ് ജെര്‍മയിന്‍സ് (പിഎസ്ജി) ഫ്രഞ്ച്് കപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏകപക്ഷീയമായ മൂന്ന്് ഗോളുകള്‍ക്ക്് ഡിജോണിനെ പരാജയപ്പെടുത്തി.
എട്ടാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ മരിയ ഇടവേളയ്ക്ക് മുമ്പ് രണ്ടാം ഗോളും കുറിച്ചു. അവസാന നിമിഷങ്ങളില്‍ തോമസ് മ്യൂനിയറാണ് പിഎസ്ജിയുടെ മൂന്നാം ഗോള്‍ നേടിയത്.
ആക്രമണത്തിലെ കുന്തമുനകളായ എഡിസണ് കവാനി, നെയ്മര്‍, കൈലിയന്‍ എംബാപ്പെ എന്നിവരെ കൂടാതെ കളിക്കാനിറങ്ങിയ പിഎസ്ജി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
തകര്‍ത്തുകളിച്ച അവര്‍ അനായാസം ജയിച്ചുകയറി.ഈ വിജയത്തോടെ പിഎസ്ജിക്ക് ട്രിപ്പിള്‍ കിരീടം നേടാന്‍ അവസരമൊരുങ്ങി. ലീഗ് ഒന്നില്‍ 13 മത്സരം കൂടി ശേഷിക്കെ പിഎസ്ജി പതിനേഴ് പോയിന്റിന്റെ ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച പിഎസ്ജി ക്വാര്‍ട്ടറിലെത്താനുള്ള സാധ്യത നിലനിര്‍ത്തി. അടുത്തയാഴ്ച നടക്കുന്ന രണ്ടാം റൗണ്ടില്‍ തോല്‍ക്കാതിരുന്നാല്‍ അവര്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാകും.ഫ്രഞ്ച് കപ്പിന്റെ മറ്റ് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ലിയോണ്‍ കീനിനെയും റെന്നസ് ഓര്ലീന്സിനെയും എതിരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: