ന്യൂദല്‍ഹി : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് അബുദാബിയിലേക്ക് പുറപ്പെടും. അബുദാബിയില്‍ നടക്കുന്ന ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാനായാണ് സുഷമ സ്വരാജ് അബുദാബിയിലെത്തുന്നത്.
സമ്മേളനത്തില്‍ ഇന്ത്യയെ വിശിഷ്ടാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന് സമ്മേളനം ബഹിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യയെ ഒഴിവാക്കണമെന്ന പാക് ആവശ്യം യു.എ.ഇ അംഗീകരിച്ചിരുന്നില്ല. ഒഐസി സമ്മേളനത്തില്‍ ഇന്ത്യന്‍ നിലപാട് നിര്‍ണായകമാണ്. അബുദാബിയില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് സമ്മേളനം. ചൈനയില്‍ നടന്ന മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് ശേഷമാണ് സുഷമ യുഎഇയിലേയ്ക്ക് പോകുന്നത്.
പുല്‍വാമ ഭീകരാക്രണത്തിന് ശേഷം അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ചൈനയും ഊര്‍ജം പകര്‍ന്നിരുന്നു. പാക്കിസ്ഥാനെ ഭീകരത വളര്‍ത്തുന്ന കേന്ദ്രമായാണ് ഇന്ത്യ വിശേഷിപ്പിക്കുന്നത്. അവിടെയുള്ള ജെയ്ഷെ താവളങ്ങള്‍ ഇന്ത്യയുടെ വ്യോമസേന തകര്‍ത്തതിന് പിന്നാലെയാണ് പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
നേരത്തെ പാക്ക് അനുകൂല നിലപാടുകളാണ് ചൈന സ്വീകരിച്ചിട്ടുള്ളത്. ജെയ്ഷെ തലവന്‍ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ യുഎന്‍ രക്ഷാസമിതിയില്‍ നിരവധി തവണ ചൈന തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: