ന്യൂദല്‍ഹി: നിയന്ത്രണരേഖ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യ വെടിവെച്ചിട്ട പാക് പോര്‍വിമാനം എഫ് 16 ന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പാകിസ്ഥാന്റെ 7-വടക്കന്‍ ലൈറ്റ് ഇന്‍ഫന്‍ട്രി കമാന്‍ഡിംഗ് ഓഫിസര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്ന ചിത്രമാണ് എ എന്‍ ഐ പുറത്ത് വിട്ടിരിയ്ക്കുന്നത്.കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്റെ എഫ 16 വിമാനം ഇന്ത്യന്‍ പോര്‍വിമാനമായ മിഗ് 21 വെടിവച്ചിട്ടത്.
കഴിഞ്ഞ ദിവസം രാവിലെയാണ് പാക് പോര് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ രജൗരി-നൗഷേര സെക്ടര്‍ ഭാഗത്തായിരുന്നു സംഭവം. ബറ്റാലിയന്-ബ്രിഗേഡ് ആസ്ഥാനങ്ങളും ആയുധ സംഭരണ വിതരണ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയില്‍ കനത്ത ആക്രമണത്തിനാണ് പാക് യുദ്ധവിമാനങ്ങള്‍ എത്തിയത്. ഇവിടെ ബോംബുകള്‍ വര്‍ഷിച്ചെങ്കിലും നാശനഷ്ടമുണ്ടാക്കാന്‍ പാക്കിസ്ഥാന് സാധിച്ചില്ല.
ഇന്ത്യയുടെ പ്രത്യാക്രമണം കനത്തതോടെ പിന്മാറി. പാക്കിസ്ഥാന്റെ ഭാഗത്ത് എഫ് 16 തകര്‍ന്നുവീഴുന്നത് ഇന്ത്യന്‍ സേന കണ്ടതായി എയര്‍ വൈസ് മാര്‍ഷല്‍ ആര്.ജി.കെ. കപൂറിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീശ് കുമാര്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഒരു മിഗ് 21 നമുക്ക് നഷ്ടമാവുകയും പൈലറ്റിനെ കാണാതാവുകയും ചെയ്തു. ഇദ്ദേഹത്തെ പിടികൂടിയെന്നാണ് പാക്കിസ്ഥാന് അവകാശപ്പെടുന്നത്. ഇത് പരിശോധിച്ചുവരികയാണ്, അദ്ദേഹം വ്യക്തമാക്കി.
പൈലറ്റിന്റെ വീഡിയോ പുറത്തുവിട്ടെങ്കിലും ഇക്കാര്യം പാക്കിസ്ഥാന് ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ല. വീഡിയോയില്‍ മര്‍ദനത്തിന് ഇരയായതായി വ്യക്തമാകുന്നുണ്ട്. ചെന്നൈ സ്വദേശിയാണ് അഭിനന്ദന്. പാക്കിസ്ഥാന് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യദ് ഹൈദര്‍ ഷായെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: