ഇന്ത്യ വെടിവെച്ചിട്ട പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പാക് അധിനിവേശ കശ്മീരില്‍ പാക് സൈനിക ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു
ആറു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് മിഗ് 21 വിമാനങ്ങള്‍ക്ക്. ഇതിന് ശേഷം മിഗ് 27, മിഗ് 29 എന്നിവ ഇന്ത്യന്‍ വ്യോമസേനയിലെത്തിയെങ്കിലും സേനയുടെ ആധുനികവത്ക്കരണം വൈകിയതോടെ കാലപ്പഴക്കം ചെന്ന മിഗ് 21 ഉപയോഗിക്കാന്‍ ഇന്ത്യന്‍ സേന നിര്‍ബന്ധിതമായിരുന്നു. എന്നാല്‍ ഇത്തരം സാങ്കേതിക പ്രശ്നങ്ങളൊന്നും അമേരിക്കന്‍ നിര്‍മ്മിത അത്യന്താധുനിക എഫ് 16 വിമാനങ്ങളെ നേരിടാനിറങ്ങിയ വിങ് കമാന്‍ഡര്‍ അഭിനന്ദനെ ബാധിച്ചില്ല. മിനുറ്റുകള്‍ നീണ്ട ആകാശയുദ്ധത്തില്‍ ഒരു എഫ് 16 വെടിവെച്ചിട്ട അഭിനന്ദന്റെ നേതൃത്വത്തിലുള്ള മിഗ് 21 വിമാനങ്ങള്‍ ശക്തിതെളിയിച്ചു. എന്നാല്‍ മറ്റ് എഫ് 16 വിമാനങ്ങളെ തിരികെ ഓടിക്കുന്നതിനിടെ പാക് കരസേനയുടെ മിസൈലേറ്റാണ് അഭിനന്ദന് പാക്കിസ്ഥാനില്‍ അകപ്പെട്ടത്. വിമാനം തകര്‍ന്നതോടെ പുറത്തേക്ക് തെറിക്കുന്ന സംവിധാനം ഉപയോഗിച്ച് പാരച്യൂട്ട് വഴിയാണ് അഭിനന്ദന് താഴെയെത്തിയത്.
എഫ് 16 നെ പ്രതീക്ഷിച്ച് രാത്രി മുഴുവന്‍ അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തിയ സുഖോയ് 30 വിമാനങ്ങള്‍ എയര്‍ ബേസിലേക്ക് മടങ്ങിയ ശേഷം ആയിരുന്നു പാകിസ്ഥാന്റെ പത്തോളം എഫ്16 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി മറികടന്ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനെത്തിയത്. പകല്‍ ചുമതല ഉണ്ടായിരിന്ന അഭിനന്ദന്റെ മിഗ് 21 ടീമിന് മുന്നിലേക്കാണ് നൗഷെരാ സെക്റ്ററില്‍ എഫ് 16 എത്തിപ്പെട്ടത്. രജൗറിയിലെ ഇന്ത്യന്‍ ആര്‍മി ഹെഡ്ക്വാര്‍ട്ടര്‍ ആയിരുന്നു എഫ്16ന്റെ ലക്ഷ്യമെങ്കിലും അധികം മുന്നോട്ട് പോകാന്‍ അഭിനന്ദനും ടീമും അനുവദിച്ചില്ല. ബോര്‍ഡര്‍ ഏരിയയില്‍ ബോംബുകള്‍ ഇട്ടപ്പോഴേക്കും എഫ്16നെ മിഗ് വെച്ച് ഫയര്‍ ചെയ്തു തിരിച്ചോടിച്ചു.ഇതേ തുടര്‍ന്ന് പാക്കിസ്ഥാനിലേക്ക് തിരികെ പോയ എഫ് 16ന്റെ പിന്നാലെ അഭിനന്ദന് മിഗ്21 മായി പോവുകയായിരുന്നു. എന്നാല്‍ പാക് ആര്‍മിയുടെ ഗ്രൗണ്ട് ഫയര്‍ ഏറ്റാവണം മിഗ് 21 വീണതെന്നാണ് വ്യോമസേനയുടെ അനുമാനം.
താഴെ എത്തിയ അഭിനന്ദന് അടുത്തെത്തിയ ഗ്രാമീണരോട് ഇത് ഇന്ത്യയാണോ എന്ന് ചോദിച്ചതായും അതേയെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഭാരത് മാതാ കീ ജയ് വിളിച്ചതായും പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആള്‍ക്കൂട്ടം ആക്രമിക്കാന്‍ ആരംഭിച്ചതോടെയാണ് എത്തിപ്പെട്ടത് പാക്കിസ്ഥാനാണെന്ന് അഭിനന്ദന് മനസ്സിലായത്. തുടര്‍ന്ന് ഇന്ത്യന്‍ സൈഡിലേക്ക് ഒരു കിലോമീറ്ററോളം അഭിനന്ദന് തിരികെ നടന്നു. പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ച് ആള്‍ക്കൂട്ടത്തെ അകറ്റിയ ശേഷമായിരുന്നു പിന്നിലേക്ക് നടന്നത്. ഇതിനിടെ ശത്രുവിനെപ്പറ്റി തന്റെ പക്കലുണ്ടായിരുന്ന വിവരങ്ങള്‍ അഭിനന്ദന് നശിപ്പിക്കുകയും ചെയ്തു. പിസ്റ്റള്‍ വീണ്ടും ലോഡ് ചെയ്യുന്നതിനിടെ ഗ്രാമീണര്‍ പിടികൂടി അഭിനന്ദനെ മര്‍ദ്ദിച്ചു. സ്ഥലത്തെത്തിയ പാക് സൈന്യമാണ് വിങ് കമാന്‍ഡറെ അവിടെ നിന്ന് മോചിപ്പിച്ചത്. അഭിനന്ദനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പാക് പിടിയിലുണ്ടെന്ന് പുറംലോകം അറിയുകയും ചെയ്തു. ഇതേ തുടര്‍ന്ന് കൂടുതല്‍ ഉപദ്രവമേല്‍പ്പിക്കാനോ മറ്റോ പാക്കിസ്ഥാന് സാധിക്കാത്ത സ്ഥിതിയും നിലവിലുണ്ട്.
കാര്‍ഗില്‍ യുദ്ധകാലത്ത് പാക്കിസ്ഥാനെ തകര്‍ത്ത മിറാഷ് 2000 വിമാനങ്ങളുടെ ഗ്വാളിയോറിലുള്ള ഒന്‍പതാം സ്ക്വാഡ്രണിന്റെ തലവനായിരുന്ന സിംഹക്കുട്ടി വര്‍ദ്ധമാന്റെ മകനാണ് അഭിനന്ദന്. തന്റെ മകന് സുരക്ഷിതനാണെന്ന് അറിഞ്ഞതായും എല്ലാവര്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: