ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ തകര്‍ന്നു വീണ മിഗ് 21ലെ പൈലറ്റ് അഭിനന്ദന് വര്ദ്ധമാന് പാക് കസ്റ്റഡിയിലെങ്കിലും തികഞ്ഞ ശാന്തന്. വിങ് കമാന്‍ഡര്‍ അഭിനന്ദനെ പാക്കിസ്ഥാനികള്‍ മര്‍ദ്ദിക്കുകയും കൈകള്‍ പിന്നില്‍ പിടിച്ചുകെട്ടുകയും മുഖത്ത് കീറത്തുണി കെട്ടുകയും ചെയ്തിരുന്നു.
പാക്കിസ്ഥാന് പുറത്തുവിട്ട മൂന്നു വീഡിയോകളിലും അഭിനന്ദന് അങ്ങേയറ്റം ശാന്തനാണ്. ഒരു ഓഫീസ് മുറിയില്‍ ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയില്‍ തന്റെ പേരും സര്‍വീസ് നമ്പറും അല്ലാതെ മറ്റൊന്നും വെളിപ്പെടുത്തേണ്ടതില്ലെന്ന് അഭിനന്ദന് പാക് ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്. തന്നോട് പാക് ഉദ്യോഗസ്ഥര്‍ നന്നായാണ് പെരുമാറിയതെന്ന് മൂന്നാമത്തെ വീഡിയോയില്‍ അഭിനന്ദന് പറയുന്നതായി കാണാം. ഇത് ഇന്ത്യന്‍ ഉദ്യോഗസ്ഥനോട് തങ്ങള്‍ നന്നായിട്ടാണ് പെരുമാറിയതെന്ന് വരുത്തിത്തീര്‍ക്കാന്‍ പാക് അധികൃതര്‍ തട്ടിക്കൂട്ടിയ വീഡിയോയാണെന്നാണ് ഇന്ത്യയുടെ നിഗമനം.
ഇന്ത്യയില്‍ എവിടെ നിന്നെന്ന ചോദ്യത്തോട് ഇതു ഞാന്‍ വെളിപ്പെടുത്തേണ്ടതുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നത് കേള്‍ക്കാം. സോറി, ഞാന്‍ തെക്കുഭാഗത്തു നിന്നാണ് എന്നു മാത്രമാണ് വിങ് കമാന്‍ഡര്‍ പറയുന്നത്. വിമാനത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ തകര്‍ന്ന വിമാനം നിങ്ങള്‍ തീര്‍ച്ചയായും കണ്ടുകാണും. ഈ കാര്യങ്ങള്‍ പറയാന്‍ എനിക്ക് അധികാരമില്ല എന്നും അഭിനന്ദന് പറയുന്നുണ്ട്.
അതേസമയം, യുദ്ധത്തടവുകാരെ കൈകാര്യം ചെയ്യുന്നതില്‍ പാക്കിസ്ഥാന് കാണിക്കുന്ന അനാസ്ഥയും ക്രൂരതയും നേരത്തെ തന്നെ കുപ്രശസ്തമാണ്. അതിര്‍ത്തിയില്‍ നിന്നടക്കം കസ്റ്റഡിയില്‍ എടുത്ത ഇന്ത്യന്‍ സൈനികരോട് പാക് സൈനികരും അധികൃതരും പൈശാചികമായി പെരുമാറിയ സംഭവങ്ങള്‍ അനവധിയാണ്. യുദ്ധത്തടവുകാരോട് മാന്യമായി പെരുമാറണമെന്നും അവരെ ഉപദ്രവിക്കരുതെന്നും 1949ലെ ജനീവ കരാറിലെ മൂന്നാം വകുപ്പ് അനുശാസിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: