ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ ഏതു പ്രകോപനത്തിനും തിരിച്ചടി നല്‍കുമെന്ന് കര, നാവിക, വ്യോമ സേനകള്‍ സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണം പാക്കിസ്ഥാനാണെന്നും ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ പാക് വ്യോമസേന ലക്ഷ്യമിട്ടത് ഇതിന്റെ തെളിവാണെന്നും സൈനിക മേധാവികള്‍ ആരോപിച്ചു. ഇന്ത്യന്‍ അതിര്‍ത്തിക്കിപ്പുറത്ത് വീണ പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തില്‍ ഉപയോഗിക്കുന്ന അംറാണ് മിസൈലിന്റെ അവശിഷ്ടങ്ങളും പത്രസമ്മേളനത്തില്‍ സൈന്യം പ്രദര്‍ശിപ്പിച്ചു.
വലിയ സംഘം പാക് യുദ്ധവിമാനങ്ങളാണ് ജമ്മുകശ്മീരിലെ രജൗറി സെക്ടറില്‍ ആക്രമിക്കാനെത്തിയതെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ അറിയിച്ചു. മിഗ് 21, സുഖോയ് 30, മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ, പാക് യുദ്ധവിമാനങ്ങളെ തടഞ്ഞു. ആകാശ യുദ്ധത്തില്‍ മിഗ് 21 അയച്ച മിസൈലേറ്റ് പാക്കിസ്ഥാന്റെ എഫ് 16 വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്നു വീണു. ഇതിനിടെയാണ് മിഗ് 21 വിമാനം ഇന്ത്യക്ക് നഷ്ടമായതും പൈലറ്റ് പാക്കിസ്ഥാന്റെ പിടിയിലായതും. പൈലറ്റിനെ മോചിപ്പിക്കാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും എയര്‍ വൈസ് മാര്‍ഷല്‍ പറഞ്ഞു. സമാധാനത്തിന്റെ ഭാഗമായാണ് പൈലറ്റിനെ മോചിപ്പിക്കുന്നതെന്ന ഇമ്രാന് ഖാന്റെ വാദം തള്ളിയ വ്യോമസേന, ജനീവ കരാറിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റിനെ മോചിപ്പിക്കേണ്ടി വന്നതെന്ന് വ്യക്തമാക്കി.
പാക്കിസ്ഥാന് സമീപം നാവികസേനയെ വിന്യസിച്ചതായി റിയര്‍ അഡ്മിറല്‍ ദല്‍ബീര്‍സിങ് വെളിപ്പെടുത്തി. കരയിലേക്കും ആകാശത്തേക്കും കടലിനടിയിലും ആക്രമിക്കാന്‍ നാവികസേന സജ്ജമാണ്. രാജ്യസുരക്ഷയും പൗരന്മാരുടെ സുരക്ഷയുമാണ് നാവികസേനയുടെ പരിഗണനാ വിഷയമെന്നും റിയര്‍ അഡ്മിറല്‍ പറഞ്ഞു.
നൗഷേര, കൃഷ്ണഗാട്ടി സെക്ടറുകളില്‍ പാക് കരസേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെന്ന് മേജര്‍ ജനറല്‍ സുരേന്ദ്രസിങ് ബാഹല്‍ പറഞ്ഞു. സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്. രജൗറിയിലെ കരസേനാ ബ്രിഗേഡിയര്‍ ഹെഡ്ക്വാര്‍ട്ടറും ബറ്റാലിയന് ഹെഡ്ക്വാര്ട്ടറുമായിരുന്നു പാക് യുദ്ധവിമാനങ്ങളുടെ ലക്ഷ്യം. പാക് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടക്കാതിരിക്കാന്‍ വ്യോമപ്രതിരോധ സംവിധാനം അതിര്‍ത്തിയില്‍ വിന്യസിച്ചതായും മേജര്‍ ജനറല്‍ വ്യക്തമാക്കി.
പാക് കള്ളങ്ങള്‍ പൊളിച്ച് വ്യോമസേന
”രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും മൂന്ന് പൈലറ്റുമാര്‍ പിടിയിലുണ്ടെന്നും പാക് അധികൃതര്‍ ആദ്യം അവകാശപ്പെട്ടു. രണ്ട് വിമാനവും രണ്ട് പൈലറ്റുമെന്ന് പിന്നീട് പറഞ്ഞു. അവസാനം ഒരു വിമാനവും ഒരു പൈലറ്റുമെന്ന് തിരുത്തി. ഇന്ത്യയുടെ ഒരു മിഗ് 21 വിമാനവും ഒരു പൈലറ്റുമാണ് അതിര്‍ത്തിക്കപ്പുറത്ത് വീണത്. പൈലറ്റ് സുരക്ഷിതനാണ്.
പാക്കിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ട് എഫ് 16 പൈലറ്റുമാര്‍ പാക് അധീന കശ്മീരില്‍ താഴെവീണു. എഫ് 16 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചില്ല എന്ന പാക് വാദം തെറ്റ്. എഫ് 16ല്‍ മാത്രം ഉപയോഗിക്കുന്ന അംറാണ് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ട്. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരേ തൊടുത്ത മിസൈല്‍ ലക്ഷ്യം തെറ്റി വീഴുകയായിരുന്നു, വൈസ് എയര്‍മാര്‍ഷല്‍ ആര്.ജി.കെ. കപൂര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എഫ് 16ലെ മിസൈലിന്റെ അവശിഷ്ടങ്ങളും തെളിവിനായി പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: