ന്യൂദല്‍ഹി: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഒഐസി)യില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് യുഎഇയിലേക്ക്. അബുദാബിയില്‍ ഇന്നും നാളെയുമാണ് സമ്മേളനം. വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ സുഷമ അഭിസംബോധന ചെയ്യും. ആദ്യമായാണ് ഇന്ത്യക്ക് ക്ഷണം ലഭിക്കുന്നത്. ഇന്ത്യയെ വിശിഷ്ടാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ പാക്കിസ്ഥാന് പരസ്യമായി രംഗത്തുവന്നെങ്കിലും ഒഐസിയും യുഎഇയും എതിര്‍പ്പ് അവഗണിച്ചു.
സുഷമാ സ്വരാജ് ഉണ്ടെങ്കില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒഐസി സെക്രട്ടറി ജനറലിന് പാക്കിസ്ഥാന് കത്തയച്ചു. എന്നാല്‍, എതിര്‍പ്പ് തള്ളിയതിനാല്‍ പാക്കിസ്ഥാന് പങ്കെടുക്കുമെന്നാണ് സൂചന. സുഷമാ സ്വരാജുമായി സമ്മേളനത്തില്‍ കൂടിക്കാഴ്ച നടത്തില്ലെന്ന് ഖുറേഷി പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാനുമായി സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് 1969ല്‍ നിലവില്‍വന്ന കൂട്ടായ്മയില്‍ ആദ്യമായി ഇന്ത്യക്ക് ക്ഷണം ലഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ക്ക് അബ്ദുള്ള ബിന്‍ സയീദ് അല്‍ നഹ്യാന്റെ ക്ഷണത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. യുഎഇയുമായി സുഷമ ചര്‍ച്ച നടത്തും. നാല്‍പ്പതോളം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ ഉള്‍പ്പെടെ 57 രാജ്യങ്ങളാണ് ഒഐസിയിലുള്ളത്. പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ഇന്ത്യക്ക് വലിയ വിജയമാണ് സമ്മേളനത്തിലെ ക്ഷണം. ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തെ ഒഐസി അപലപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: