ഇസ്ലാമാബാദ്: പാക് ഭീകര സംഘടനയായ ജെയ്ഷെ തലവന്‍ മസൂദ് അസര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദശകാര്യമന്ത്രി മഹമൂദ് ഖുറേഷി. തെളിവ് നല്കിയാല് അസറിനെതിരെ നടപടികള്‍ സ്വീകരിക്കുന്നത് ആലോചിക്കാമെന്നും ഖുറേഷി വ്യക്തമാക്കി.
പുല്‍വാമ ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്ത് മസൂദ് അസര്‍ അയച്ച ശബ്ദ സന്ദേശം ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ ലഭിച്ചിരുന്നു. റാവല്‍ പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ കഴിഞ്ഞ നാലു മാസമായി ചികില്‍സയിലാണ് മസൂദ് അസറെന്നാണ് സൂചനകള്‍. പാക് സൈനിക ആശുപത്രിയിലിരുന്നാണ് സന്ദേശം അയച്ചതെന്നും കണ്ടെത്തിയിരുന്നു.
അതേസമയം ഇന്ത്യ-പാക് ബന്ധം മെച്ചപ്പെട്ടാലും ഇന്ത്യയ്ക്കെതിരായ വിശുദ്ധയുദ്ധം തുടരുമെന്ന് ഒരുകൊല്ലം മുമ്പേ ജെയ്ഷെ മുഹമ്മദ് പ്രതിജ്ഞയെടുത്തതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. 2017 നവംബര്‍ 27ന് പാക്കിസ്ഥാനിലെ ഒകാറ ജില്ലയില്‍ ചേര്‍ന്ന ജെയ്ഷെയുടെ സമ്മേളനത്തിലായിരുന്നു പ്രതിജ്ഞ. 2000 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച സമ്മേളനം, മസൂദ് അസറിന്റെ നേതൃത്വത്തെയും വാഴ്ത്തി.
ജെയ്ഷെ ഭീകരരായ അബ്ദുള്‍ റൗഫ് അസ്ഗര്‍, മുഹമ്മദ് മഖ്സൂദ്, അബ്ദുള്‍ മാലിക് താഹിര്‍ എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു. ഇന്ത്യ-പാക്കിസ്ഥാന് സൗഹൃദമോ ഉഭയകക്ഷിവ്യാപാരമോ ‘ജിഹാദി’ന് അന്ത്യം കുറിക്കില്ല, യുവാക്കള്‍ ജീവത്യാഗം ചെയ്യാന്‍ സന്നദ്ധരായി നില്‍ക്കുന്നുണ്ടെന്നും അസര്‍ പ്രസംഗിച്ചു.
2018 ഫെബ്രുവരിയില്‍ ജെയ്ഷെയുടെ ആറുദിവസം നീണ്ട യോഗവും നടന്നു. ആ മാസം 10നാണ് ജമ്മുകശ്മീരില സുഞ്ജുവന്‍ സേനാതാവളത്തില്‍ ചാവേറാക്രമണം നടത്തി ജെയ്ഷെ അഞ്ച് ഉദ്യോഗസ്ഥരെ വധിച്ചത്. 2018 മാര്‍ച്ചില്‍ ജെയ്ഷെയുടെ സംഘം പാക് പഞ്ചാബിലെ സിയാല്‍കോട്ട് സന്ദര്‍ശിച്ച് 22 പേരെ ചാവേര്‍സംഘത്തിലേക്ക് തെരഞ്ഞെടുത്തെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: