കോഴിക്കോട്: ക്ഷേത്രങ്ങളും ക്ഷേത്രവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമഗ്രമായ നിയമനിര്‍മാണം നടത്തണമെന്ന് ശബരിമല കര്‍മസമിതി ദേശീയ സമിതി യോഗം ആവശ്യപ്പെട്ടു. ഓരോ ക്ഷേത്രത്തിലും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാണ് നിലവിലുള്ളത്.
ഇവ സംരക്ഷിക്കപ്പെടണമെങ്കില്‍ സമഗ്രമായ നിയമനിര്‍മാണം ആവശ്യമാണെന്ന് റിട്ട. ജസ്റ്റിസ് എന്‍. കുമാറിന്റെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു. നിയമനിര്‍മാണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കാണുമെന്ന് ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്താകമാനമുള്ള ചെറുതും വലുതുമായ ക്ഷേത്രങ്ങളില്‍ വ്യത്യസ്തമായ ആരാധനാരീതികളാണ് നിലവിലുള്ളത്. ഇവ സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണ്. ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളും കോടതികളില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കണമെങ്കില്‍ ഇത്തരമൊരു നിയമനിര്‍മാണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്തരെ വഞ്ചിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണമെന്നും യോഗം ആവശ്യപ്പെട്ടു. ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണം.
നാമജപയാത്രകള്‍ നടത്തിയ അമ്മമാരുള്പ്പെടെയുള്ളവര്ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ തയാറാകണം. അല്ലാത്തപക്ഷം ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും. അയ്യപ്പഭക്തര്‍ നടത്തിയ നാമജപയാത്രകള്ക്കും പ്രതിഷേധപ്രകടനങ്ങള്ക്കുംനേരെ സംസ്ഥാന വ്യാപകമായി അക്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരം അക്രമങ്ങള്‍ക്ക് പിന്നില്‍ ചില സംഘടനകളുടെ ഗൂഢാലോചന നടന്നിട്ടുണ്ട്.
ഇത്തരം ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചുമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ക്ഷേത്രങ്ങളെയും ക്ഷേത്രവിശ്വാസങ്ങളെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്താനും യോഗം തീരുമാനിച്ചതായി എസ്.ജെ.ആര്. കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: