ശ്രീനഗര്‍ : അതിര്‍ത്തിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജമ്മുകശ്മീരില്‍ യുഎപിഎ പ്രകാരം ജമാ അത്ത് ഇസ്ലാമി സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നിരോധനെമന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ജമാ അത്ത് ഇസ്ലാമി ശ്രമങ്ങള്‍ നടത്തി വരുന്നതായും ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധം ഉണ്ടെന്നും ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ വിഘടനവാദി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ ഭരണകൂടം റദ്ദാക്കി ഇത് ജനങ്ങളുടെ സുരക്ഷാസംവിധാനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. കൂടാതെ അന്വേഷണത്തിന്റെ ഭാഗമായി നിരവധി ജമാ അത്ത് നേതാക്കളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനയ്ക്ക് സംസ്ഥാനത്ത് നിരോധനം കൊണ്ടുവരുന്നത്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ആഴ്ച നടത്തിയ റെയ്ഡുകളില് സംഘടനയുമായി ബന്ധമുള്ള 30ല്‍ അധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ ഉന്നതതല യോഗത്തിനുശേഷം ആഭ്യന്തര മന്ത്രാലയമാണ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യുഎപിഎ) പ്രകാരം ജമാ അത്ത് ഇസ്ലാമിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതായി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: