വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ച് അമേരിക്ക. ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദനെ പിടികൂടുന്നതിന് സഹായിക്കുന്നവര്‍ക്കാണ് അമേരിക്ക ഇനാം വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഭീകരസംഘടനകളുടെ നേതൃസ്ഥാനത്തേയ്ക്ക് വന്നുകൊണ്ടിരിക്കുന്ന ഹംസ ബിന്‍ ലാദന് അമേരിക്കക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ട് സന്ദേശങ്ങള്‍ പുറത്ത് വിട്ടിരുന്നു. തന്റെ പിതാവിനെ വധിച്ച അമേരിക്കയോട് പകരം ചോദിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങളും ഇയാള്‍ പ്രചരിപ്പിക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് വെളിപ്പെടുത്തുന്നു.
ഇപ്പോള്‍ മുപ്പത് വയസ് പ്രായമുള്ള ഹംസ ബിന്‍ ലാദനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2011 ല്‍ ആണ് ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനില്‍ വെച്ച് അമേരിക്കയുടെ ദൗത്യ സംഘം വധിച്ചത്. 2001 ല്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ബിന്‍ ലാദന്റെ നേതൃത്വത്തിലുള്ള അല്‍ഖ്വയ്ദയാണെന്ന് വ്യക്തമായതിനാലായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: