ന്യൂദല്‍ഹി: സൈനികന്റെ ഭാര്യ എന്ന് അവകാശപ്പെട്ട് യുദ്ധത്തിനെതിരെ ഒരു യുവതി അഭ്യര്‍ഥന നടത്തുന്ന വീഡിയോ വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ ഭാര്യയുടെ വാക്കുകളായി അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെ പ്രചരണായുധമാക്കിയ കോണ്‍ഗ്രസ് നാണംകെട്ടു.
വിങ് കമാന്‍ഡര്‍ അഭിനന്ദന് പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ ആയതിനു ശേഷം പുറത്തു വന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും വാട്സ് ആപ്പിലും വ്യാപകമായി പ്രചരിച്ചു. സൈനികന്റെ ഭാര്യയുടെ വാക്കുകള്‍ എന്ന നിലയിലാണ് ഈ വീഡിയോ എല്ലാവരും ശ്രദ്ധിച്ചത്. അഭിനന്ദന്റെ കുടുംബത്തിന്റെ വിഷമം എല്ലാവരും അറിയണം. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ അയവു വരണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കരുതെന്ന് ബിജെപി അടക്കമുള്ള പാര്‍ട്ടികളോട് അഭ്യര്‍ഥിക്കുന്നു, തുടങ്ങിയ കാര്യങ്ങളാണ് യുവതി ആ വീഡിയോയില്‍ പറഞ്ഞത്.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് നേതാവ് ദിനേഷ് സിങ്ത ഈ വീഡിയോ ചില മാറ്റങ്ങളോടെ പോസ്റ്റ് ചെയ്തപ്പോള്‍ മുതലാണ് ബിജെപി വിരുദ്ധത തുടങ്ങുന്നത്. സൈനികരുടെ ത്യാഗം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ ഭാര്യ ബിജെപിയോട് അഭ്യര്‍ഥിക്കുന്നു എന്ന സബ്ടൈറ്റിലിട്ടാണ് വീഡിയോ ദിനേഷ് പ്രചരിപ്പിച്ചത്. രണ്ടുലക്ഷത്തി നാല്‍പ്പതിനായിരത്തോളം ആളുകള്‍ ഈ വീഡിയോ കണ്ടു. ഇന്നലെ വരെ പതിനാലായിരം പേര് ഷെയര്‍ ചെയ്തു.
ഇതോടെ യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗികമായി ഇത് ഏറ്റെടുത്തു. ദിനേഷ് പ്രചരിപ്പിച്ച വീഡിയോ യൂത്ത് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടായ യുവദേശിലൂടെ ഷെയര്‍ ചെയ്തു. കമാന്‍ഡര്‍ അഭിനന്ദന്റെ ഭാര്യ ബിജെപിയോട് അഭ്യര്‍ഥിക്കുന്നു എന്ന ഭാഗം പ്രത്യേക നിറം നല്കി കൂടുതല്‍ മനോഹരമാക്കിയാണ് യൂത്ത് കോണ്‍ഗ്രസ് അവതരിപ്പിച്ചത്.
അഭിനന്ദന്റെ ഭാര്യ ഇത്തരത്തിലൊരു അഭ്യര്‍ഥന നടത്തില്ല എന്ന സമാന്യബോധം പോലുമില്ലാതെയാണ് കോണ്‍ഗ്രസിന്റെ യുവജനവിഭാഗം ഈ വീഡിയോ ഏറ്റെടുത്തത്.
വ്യാമസേനയില്‍ സ്ക്വാഡ്രണ്‍ ലീഡറായി പതിനഞ്ചു വര്‍ഷത്തെ സേവനത്തിനു ശേഷം റിട്ടയര്‍ ചെയ്ത തന്വി മര്വാഹയാണ് അഭിനന്ദന്റെ ഭാര്യ. ഇതു പരിശോധിക്കാന്‍ പോലും തയാറാവാതെ അന്ധമായ ബിജെപി വിരോധത്തില്‍ തിടുക്കപ്പെട്ട് വീഡിയോ ഷെയര്‍ ചെയ്തതാണ് കോണ്‍ഗ്രസിന് നാണക്കേടായത്. സൈനികന്റെ ഭാര്യയാണെന്ന വീഡിയോയിലെ അവകാശവാദവും തെറ്റാണെന്നാണ് ഒടുവില്‍ക്കിട്ടുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: