കൊച്ചി: നിര്‍മാണത്തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് നല്കാന് തയാറാകണമെന്ന് ബിഎംഎസ് നിര്‍മാണ തൊഴിലാളി മഹാസംഘ് ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ അസംഘടിത തൊഴിലാളി പെന്ഷന് പദ്ധതി രാജ്യത്തെ നിര്‍മാണ മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുണകരമായെന്ന് ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജയന്തിലാല്‍ പറഞ്ഞു. അഖില ഭാരതീയ കണ്‍സ്ട്രക്ഷന്‍ മസ്ദൂര്‍ മഹാസംഘ് ഏഴാമത് അഖിലേന്ത്യാ സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സമ്മേളനം ഇന്ന് സമാപിക്കും.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന അസംഘടിത തൊഴിലാളി പെന്ഷന് പദ്ധതി, 1996-ലെ നിര്‍മാണ തൊഴിലാളി സംരക്ഷനിയമത്തിന് ശേഷം രാജ്യത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നതെന്ന് ജയന്തിലാല്‍ പറഞ്ഞു. തൊഴില്‍ സംരക്ഷണത്തിനും തൊഴിലാളി ക്ഷേമത്തിനും മോദി സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചു. ഇവ ജനങ്ങളില്‍ എത്തിക്കണം. അതിന് സംഘടനാ പ്രവര്‍ത്തകര്‍ തയാറാകണം. ലോകത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസ് അതിന് വീടുകള്‍ തോറും രാജ്യമെമ്പാടും പ്രചാരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
മസ്ദൂര്‍ മഹാസംഘ് ദേശീയ അധ്യക്ഷന്‍ സുഖ്ലാല് ബര്മന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ്, ബിഎംഎസ് ദേശീയ സമിതിയംഗം വി. രാധാകൃഷ്ണന്, ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍, മഹാസംഘ് ജനറല്‍ സെക്രട്ടറി ജയന്ത് ദേശ്പാണ്ഡെ, ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനങ്ങളിലെ നിര്‍മാണ തൊഴിലാളി ക്ഷേമനിധിബോര്‍ഡ് ഡയറക്ടര്‍മാര്‍ പങ്കെടുക്കുന്ന സെമിനാര്‍ ഇന്ന് രാവിലെ 10ന് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: