ന്യൂദല്‍ഹി: പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡിന്റെ തലവനായി മലയാളിയായ എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരെ നിയമിച്ചു. എയര്‍മാര്‍ഷല്‍ ചന്ദ്രശേഖരന് ഹരികുമാര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് കാര്‍ഗില്‍ യുദ്ധവീരനായ എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരെ പടിഞ്ഞാറന്‍ കമാന്‍ഡ് ഏല്‍പ്പിക്കുന്നത്. കണ്ണൂര്‍ കാടാച്ചിറ സ്വദേശിയായ രഘുനാഥ് നമ്പ്യാര്‍ ഷില്ലോങിലെ കിഴക്കന്‍ വ്യോമ കമാന്‍ഡിന്റെ മേധാവിയായിരുന്നു.
കാര്‍ഗില്‍ യുദ്ധ കാലത്ത് മിറാഷ് 2000 വിമാനങ്ങള്‍ പറത്തി പാക് സൈന്യത്തിന് മേല്‍ ലേസര്‍ ബോംബുകള്‍ വര്‍ഷിച്ച് വന്‍ നാശനഷ്ടം വരുത്തിയത് രഘുനാഥ് നമ്പ്യാരുടെ നേതൃത്വത്തിലുള്ള വ്യോമസേനയായിരുന്നു. കാര്‍ഗില്‍ യുദ്ധ ഹീറോ എന്ന വിളിപ്പേര് അങ്ങനെയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. മിറാഷ് യുദ്ധവിമാനം ഏറ്റവും കൂടുതല്‍ നേരം പറത്തിയതിന്റെ റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. 2,300 മണിക്കൂറാണ് വിമാനം പറത്തിയിട്ടുള്ളത്. പരംവിശിഷ്ട സേവാ മെഡല്‍ അടക്കമുള്ള സൈനിക ബഹുമതികള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം ഇന്ത്യാ-പാക് വ്യോമയുദ്ധം മൂര്‍ച്ഛിച്ച സമയത്താണ് പടിഞ്ഞാറന്‍ കമാന്‍ഡിന്റെ മേധാവിയായതെന്നും ശ്രദ്ധേയം.
കാടാച്ചിറ ആയില്യത്ത് പത്മനാഭന് നായരുടേയും രാധയുടേയും മകനായ രഘുനാഥ് നമ്പ്യാരാണ് 2016ല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായി ഇറങ്ങിയ ഡോണിയര്‍ വിമാനം പറത്തിയ ലക്ഷ്മി നമ്പ്യാരാണ് ഭാര്യ. മകന് അശ്വിനും പൈലറ്റാണ്. പടിഞ്ഞാറന്‍ കമാന്‍ഡ് ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന പദവിയാണ്. ഏഴു കമാന്‍ഡുകളില്‍ ഏറ്റവും വലിയ കമാന്‍ഡാണ് പടിഞ്ഞാറന്‍ കമാന്‍ഡ്. ദല്‍ഹി ആസ്ഥാനമായ ഈ കമാന്‍ഡിന് കീഴിലാണ് പാലം, അംബാല, ഛണ്ഡീഗട്ട്, അദംപൂര്‍, ലേ, ഹിണ്ടന്‍, സര്‍സവ, ജോധ്പൂര്‍, ഉധംപൂര്‍,സിര്‍സ എന്നീ എയര്‍ ഫോഴ്സ് സ്റ്റേഷനുകള്‍. സുഖോയ് 30, മിഗ് 21 ബൈസണ്‍, ജഗ്വാര്‍, മിഗ് 29 എന്നീ തന്ത്രപ്രധാന യുദ്ധവിമാന സ്ക്വാഡ്രണുകളും പടിഞ്ഞാറന്‍ കമാന്‍ഡിന് കീഴിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: