ന്യൂദല്‍ഹി: കശ്മീരിലെ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. ജമാഅത്തെ ഇസ്ലാമി അമീര്‍ അബ്ദുള്‍ ഹമീദ് ഫയാസ് അടക്കമുള്ള മുന്നൂറോളം നേതാക്കള്‍ സുരക്ഷാ സേനയുടെ കസ്റ്റഡിയിലാണ്. കഴിഞ്ഞ പത്തുദിവസം കശ്മീര്‍ താഴ്വരയില് സുരക്ഷാ സൈന്യം നടത്തിയ പരിശോധനയിലാണ് ജമാഅത്തെ ഇസ്ലാമിയുടെ പാക് ബന്ധം സംബന്ധിച്ച ശക്തമായ തെളിവുകള്‍ ലഭിച്ചത്. ഇതിന് പിന്നാലെ വ്യാഴാഴ്ച രാത്രി ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം സംഘടനയെ നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറക്കുകയായിരുന്നു. ആഭ്യന്തര സുരക്ഷയെയും പൊതുജീവിതത്തെയും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സാരമായി ബാധിക്കുന്നതായി കേന്ദ്രആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കി.
ജമ്മു കശ്മീരിലും സമീപത്തും ഭീകരവാദത്തെയും തീവ്രവാദത്തെയും പിന്തുണയ്ക്കുന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നിലപാടുകള്‍ സംഘടന സ്വീകരിക്കുന്നു. കശ്മീരിനെ ഇസ്ലാമിക രാജ്യമാക്കാനാണ് അവരുടെ ശ്രമം. ഇന്ത്യ കശ്മീരില്‍ അതിക്രമിച്ചു കയറിയെന്ന തരത്തിലുള്ള വിഘടനവാദ പ്രചാരണങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നു. രാജ്യത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് ജമാഅത്തെ ഇസ്ലാമിക്ക് എതിരെ കണ്ടെത്തിയിരിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: