മാള (തൃശൂര്‍): കടക്കെണിയില്‍പ്പെട്ട ഒരു കര്ഷകന് കൂടി ജീവനൊടുക്കി. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടരുന്നതിനിടെ തൃശൂര്‍ മാളയ്ക്കടുത്ത് കുഴൂരിലാണ് കര്‍ഷകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറാശ്ശേരി ജിമോന്‍(49)നാണ് ഇന്നലെ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. പ്രളയക്കെടുതിയെ തുടര്‍ന്നുണ്ടായ കടബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പ്രളയത്തില്‍ കൃഷി സ്ഥലമെല്ലാം വെള്ളം കയറി നശിച്ചു. വീണ്ടും കൃഷി തുടങ്ങിയിരുന്നു. വാഴ, ചേന, മറ്റു പച്ചക്കറികള്‍ എന്നിവയാണ് കൃഷി ചെയ്തിരുന്നത്. കുഴൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് എട്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പിന്നീട് ഇത് പുതുക്കി പതിനെട്ട് ലക്ഷം എടുത്തു. ഇതിന്റെ പലിശ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ബാങ്കില്‍ നിന്നു കത്ത് അയച്ചിരുന്നു.
കുണ്ടൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് കൗണ്‍സില്‍ ഓഫ് കേരള എന്ന സ്ഥാപനത്തിലെ അംഗമാണ് ജീമോന്‍. ഇവിടെ പ്രധാനമായും പച്ചക്കായ വിപണനമാണുള്ളത്. പ്രളയത്തിനു മുന്‍പ് ജീമോന്‍ മിക്ക ദിവസവും പച്ചക്കായ വില്‍പ്പനയ്ക്കായി എത്തിക്കാറുണ്ടായിരുന്നു. ഈ സ്ഥാപനത്തില്‍ നിന്ന് ജീമോന്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
മാള പോലീസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം കുഴൂര്‍ സെന്റ് ഇമാക്കുലേറ്റീവ് ദേവലയത്തില്‍ സംസ്ക്കരിച്ചു. ഭാര്യ: ഷിബി. മക്കള്‍: ജസ്വിന്, ദിയോണ്‍.
ആത്മഹത്യയ്ക്കു ശ്രമിച്ച ക്ഷീരകര്‍ഷകന്റെ നില ഗുരുതരം
ഗാന്ധിനഗര്‍ (കോട്ടയം): കടക്കെണിയില്‍പെട്ട് ആത്മഹത്യയ്ക്കു ശ്രമിച്ച ക്ഷീരകര്‍ഷകന്റെ നില ഗുരുതരം. കോട്ടയം അമയന്നൂര്‍ പാലമൂട് വീട്ടില്‍ വിനോദ് പി.എന്‍. (51) ആണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.
ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. റബ്ബര്‍ ടാപ്പിങ് നടത്തിയും പശുവളര്‍ത്തിയുമാണ് വിനോദ് കുടുംബം പുലര്‍ത്തിയിരുന്നത്. വിവിധ ബാങ്കുകളിലായി 12 ലക്ഷത്തോളം രൂപ കടബാധ്യതയുണ്ട്. രണ്ടു മക്കളാണ് ഇദ്ദേഹത്തിനുള്ളത്. മകള്‍ എംഎസ്സി വിദ്യാര്‍ത്ഥിനിയും, മകന് ബികോം വിദ്യാര്‍ത്ഥിയും.
നന്നായി പാല് നല്‍കിയിരുന്ന രണ്ട് പശുക്കളും രണ്ടു മാസം മുമ്പ് ചത്തു. എന്നാല്‍, നഷ്ടപരിഹാരം നല്കാന് പോലും സര്‍ക്കാര്‍ തയാറായില്ല. ഇതിനായി വിനോദ് മുട്ടാത്ത വാതിലുകളില്ല. പ്രളയ നഷ്ടത്തില്പ്പെടുത്തി നഷ്ടപരിഹാരം നല്കാന് മൃഗസംരക്ഷണ വകുപ്പ് ശുപാര്‍ശ ചെയ്തെങ്കിലും പണം ലഭിച്ചില്ല. ഫണ്ട് ഇല്ലെന്നു പറഞ്ഞാണ് അധികൃതര്‍ സഹായം നിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: