കൊച്ചി: ചട്ടപ്രകാരമുള്ള പൊതു ലേല നടപടികള്‍ വേണ്ട, അദാനിയുടെ വിമാനം നിലത്തിറക്കില്ല, കോര്‍പ്പറേറ്റുകള്‍ കേരളം വിടണം, കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെ നേരിടും, ചര്‍ച്ച് ആക്ട് ഇല്ല, വിവിധ വിഷയങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയം വ്യക്തമാക്കി. കേരള സംരക്ഷണ യാത്രയുടെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരാണ്. തിരുവനന്തപുരം വിമാനത്താവളം പൊതു ലേലം ചെയ്യാതെ സംസ്ഥാനത്തിന് നല്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍, ലേലത്തില്‍ പങ്കെടുക്കാനും സംസ്ഥാനം ലേലത്തില്‍ നിര്‍ദേശിക്കുന്ന തുകയും കൂടിയ ലേലത്തുകയും തമ്മില്‍ 10 ശതമാനമേ വ്യത്യാസമുള്ളുവെങ്കില് കേരളത്തിന് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, 14 ശതമാനം അധികം നല്കിയ അദാനിയുടെ കമ്പനിക്ക് വിമാനത്താവളം നല്കി. അദാനിയുടെ വിമാനം നിലംതൊടാന്‍ സമ്മതിക്കില്ല. സംസ്ഥാനത്തിന്റെ സഹകരണമില്ലാതെ അദാനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നോര്‍ക്കണം. അദാനി പിന്മാറണം. കോണ്‍ഗ്രസുമായും യുഡിഎഫുമായും ചേര്‍ന്ന് ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും തോല്‍പ്പിക്കും, കോടിയേരി പറഞ്ഞു.
സഹകരണ ബാങ്കുകള്‍ ഇന്‍കം ടാക്സ് നിയമത്തിന്റെ പരിധിയിലാക്കി വന്‍ തുക നികുതിയടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നു. ഇന്‍കം ടാക്സ് സഹകരണ മേഖലയില്‍ വേണ്ട. ഇതിനെതിരെ പ്രചാരണം നടത്തും.
പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളും സഭാ നിയമങ്ങളുമല്ലാതെ ക്രൈസ്തവ സഭകള്‍ക്ക് നിയന്ത്രണം വരുന്ന ഒരു നിയമവും സര്‍ക്കാര്‍ കൊണ്ടുവരില്ല. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷന് അഭിപ്രായപ്പെട്ടതേ ഉള്ളു. മുമ്പ് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടും നടപ്പാക്കിയിട്ടില്ല, ക്രൈസ്തവ സംഘടനകളുടെ താക്കീതിന് മറുപടിയായി സിപിഎം സെക്രട്ടറി പറഞ്ഞു.
നെടുങ്കണ്ടത്ത് ഞാന്‍ നടത്തിയ പ്രസംഗത്തില്‍ രാജ്യ താല്പര്യവിരുദ്ധമായി പറഞ്ഞിട്ടുണ്ടെങ്കില്‍ ടിവി ചാനലുകള്‍ കാണിക്കട്ടെ, എനിക്കെതിരേ കേസെടുക്കട്ടെ എന്ന് പ്രതികരിച്ച കോടിയേരി ബിജെപിയേയും മോദിയേയുമാണ് വിമര്‍ശിച്ചതെന്നും ഇനിയും വിമര്‍ശിക്കുമെന്നും പറഞ്ഞു. സൈന്യത്തോടൊപ്പമാണ്, രാജ്യത്തോടൊപ്പമാണ് പാര്‍ട്ടിയും ഞാനും. ചൈനയോ മറ്റ് വിദേശ രാജ്യങ്ങളോ എന്തുചെയ്യുന്നുവെന്നതല്ല വിഷയം. ഇന്ത്യയുടെ സുരക്ഷയാണ് പ്രധാനം. ലോക രാജ്യങ്ങള്‍ ഇടപെട്ടതുകൊണ്ടാണ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ പാക്കിസ്ഥാന് വിട്ടത്, കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: