ആലപ്പുഴ: പാക് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ തീരമേഖലയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. 12 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് നിരീക്ഷണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നീളത്തില്‍ കടല്‍ത്തീരമുള്ളത് ആലപ്പുഴ ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അമ്പലപ്പുഴ നീര്‍ക്കുന്നം തീരത്ത് കൂറ്റന്‍ വിദേശ ബാര്‍ജ് അടിഞ്ഞ സംഭവത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ പാളിച്ച മറനീക്കിയിരുന്നു.
നടുക്കടലില്‍ മണിക്കൂറുകളോളം ഒഴുകിയാണ് ബാര്‍ജ് നീര്‍ക്കുന്നത്തെത്തിയത്. തീര സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ മുടക്കുന്നതായി അവകാശപ്പെടുമ്പോഴും തീരമേഖലകളില്‍ കാര്യങ്ങള്‍ ശുഭകരമല്ലെന്ന് വ്യക്തമാക്കുന്നതായി അന്നത്തെ സംഭവം. ഈ സാഹചര്യത്തില്‍ തീരസുരക്ഷ ഉറപ്പാക്കുന്നതിനായി തീരദേശ ജാഗ്രതാ സമിതികളുടെ യോഗങ്ങളും ചേര്‍ന്നു.
സംശയാസ്പദമായ സാഹചര്യത്തില്‍ കപ്പലോ ബോട്ടോ മറ്റു വിദേശയാനങ്ങളോ കണ്ടാല്‍ വിവരമറിയിക്കാന്‍ നിര്‍ദേശം നല്കി. മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പത്ത് ജാഗ്രതാ സമിതിയാണ് ജില്ലയിലുള്ളത്. തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു യോഗം. യോഗത്തിന് എത്താന്‍ കഴിയാതിരുന്നവര്‍ക്ക് ഫോണിലൂടെയും വാട്സ്ആപ് വഴിയും വിവരം നല്കി.
തീരാതിര്‍ത്തിയില്‍ സംശയകരമായ സാഹചര്യത്തില്‍ ബോട്ടുകളോ മറ്റോ കണ്ടാല്‍ കൊച്ചി ജോയിന്റ് ഓപ്പറേഷന് സെന്ററില്‍ വിവരമറിയിക്കും. പോലീസ്, ഫിഷറീസ് ആന്‍ഡ് മറൈന്‍ എന്‍ഫേഴ്സ്മെന്റ് എന്നിവരും കടലില്‍ പരിശോധന നടത്തുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കാന് ഫിഷറീസ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ജോയിന്റ് ഓപറേഷന് സെന്റര്‍, നേവി, കോസ്റ്റ്ഗാര്‍ഡ്, ഫിഷറീസ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ വിവരം അറിയിക്കാനാണ് നിര്‍ദേശം. ജില്ലയുടെ തീരമേഖലയിലെ സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്. സാമൂഹ്യ മാധ്യമങ്ങളും മൊബൈല്‍ സന്ദേശങ്ങളും പോലീസ് നിരീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: