തൃശൂര്‍: കുട്ടിക്കാലത്ത് ചൊല്ലിപ്പഠിച്ച സംസ്കൃത ശ്ലോകങ്ങള്‍ വാക്കുകളോടുള്ള സ്നേഹവും ബന്ധവും വര്‍ധിപ്പിച്ചുവെന്ന് സംസ്ഥാന പുരസ്കാരം നേടിയ ഗാനരചയിതാവ് ഹരിനാരായണന്. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പത്തില്‍ അക്ഷരശ്ലോക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ശ്ലോകങ്ങള്‍ ഹൃദിസ്ഥമാക്കിയത് പദസമ്പത്ത് വര്‍ധിക്കാന്‍ കാരണമായി. പഴയപാട്ടുകള്‍ നല്ലതും പുതിയ പാട്ടുകള്‍ മോശം എന്നുമുള്ള കാഴ്ചപ്പാട് ശരിയല്ല. നല്ല പാട്ടുകളും മോശം പാട്ടുകളും പഴയ കാലത്തും പുതിയ കാലത്തും ധാരാളമുണ്ടായിട്ടുണ്ട്. അക്കാലത്ത് മാസത്തില്‍ ഒരു പാട്ട് പുറത്തിറങ്ങിയിരുന്നുവെങ്കില്‍ ഇന്ന് ദിവസേന പത്തിലധികം പാട്ടുകളാണ് പുറത്തിറങ്ങുന്നത്. ഇതില്‍ നിന്ന് ഏറ്റവും ആസ്വാദ്യകരമായത് തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ പ്രേക്ഷകര്‍ ആശയക്കുഴപ്പം അനുഭവിക്കുകയാണ്. നല്ല കഥാസന്ദര്‍ഭങ്ങളാണ് നല്ല പാട്ടുകള്‍ക്ക് കാരണമാവുന്നത്. ഹിറ്റ് പാട്ടുകളോടാണ് പ്രേക്ഷകര്‍ക്ക് താത്പര്യം. ബെസ്റ്റ് പാട്ടുകളെല്ലാം ഹിറ്റാവുന്നുമില്ല. ബെസ്റ്റില്‍ നിന്ന് ഹിറ്റിലേക്കുള്ള മാറ്റത്തിന് കാലത്തിന്റെ അഭിരുചികളില്‍ വന്ന വ്യതിയാനമാണ് കാരണം.
അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. ‘ഓലഞ്ഞാലി കുരുവി’ എന്നു തുടങ്ങുന്ന ഗാനം എഴുതിയ കാലത്ത് പരിചയക്കാരെല്ലാം അവാര്‍ഡ് ലഭിക്കുമെന്ന് പറഞ്ഞിരുന്നു. അന്ന് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും കഴിയാവുന്നത്ര കാലം ഗാനരചന തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: