ന്യൂദല്‍ഹി: മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹി ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് കോണ്‍ഗ്രസിനും അധ്യക്ഷന്‍ രാഹുലിനും മുന്‍ അധ്യക്ഷ സോണിയയ്ക്കും കനത്ത തിരിച്ചടിയാണ്.
ദല്‍ഹിയിലെ കണ്ണായ സ്ഥലത്തുള്ള, കോടികള്‍ വിലമതിക്കുന്ന ഹെറാള്‍ഡ് ഹൗസ് ഒഴിയാനാണ് വ്യാഴാഴ്ച ദല്‍ഹി ഹൈക്കോടതി അസോസിയേറ്റഡ് ജേണല്സിനോട് നിര്‍ദേശിച്ചത്. കാലങ്ങളായി കൈവശം വച്ചുവരുന്ന സ്വത്ത് ചുളുവില്‍ തട്ടിയെടുക്കാനുള്ള നീക്കമാണ് കോടതി പൊളിച്ചത്.
ജവഹര്‍ ലാല്‍ നെഹ്റുവിന്റെ കാലത്തു തുടങ്ങിയ കോണ്‍ഗ്രസ് മുഖപത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. അസോസിയേറ്റഡ് ജേണല്‍സ് എന്ന സ്ഥാപനമാണ് ഇതിന്റെ നടത്തിപ്പുകാര്‍. കടത്തില്‍ നിന്ന് കടത്തിലേക്ക് കൂപ്പുകുത്തിയ നാഷണല്‍ ഹെറാള്‍ഡ് പിന്നീട് പൂട്ടി. അങ്ങനെ ആര്‍ക്കും വേണ്ടാതെ കിടന്ന നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്തില്‍ സോണിയയുടെ കണ്ണു പതിഞ്ഞു. സോണിയയും രാഹുലും മോട്ടിലാല്‍ വോറയടക്കമുള്ള സ്വന്തക്കാരായ ചില നേതാക്കളും ചേര്‍ന്ന് യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ 2010ല്‍ ഒരു സംഘടന തട്ടിക്കൂട്ടി. ഈ സംഘടന, ചുളുവിലയ്ക്ക് അസോസിയേറ്റഡ് ജേണല്‍സും അവരുടെ നാഷണല്‍ ഹെറാള്‍ഡ് പത്രവും ഏറ്റെടുത്തു. നഷ്ടത്തിലായ സ്ഥാപനം ലാഭത്തിലാക്കാന്‍ എന്നപേരിലാണ് ഇവ യംഗ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തത്. യംഗ് ഇന്ത്യയുടെ 76 ശതമാനം ഓഹരികളും രാഹുലിന്റെയും സോണിയയുടെയും കൈകളിലാണ്. ബാക്കി വോറയുടെയും മറ്റും.
അസോസിയേറ്റഡ് ജേണല്‍സിന് ദല്‍ഹി, ലഖ്നൗ, ഭോപ്പാല്‍, മുംബൈ, ഇന്‍ഡോര്‍, പട്ന, ഹരിയാനയിലെ പഞ്ച്കുള തുടങ്ങിയ സ്ഥലങ്ങളില്‍ ഭൂമിയും കെട്ടിടങ്ങളുമുണ്ട്. ചുരുക്കത്തില്‍ നാഷണല്‍ ഹെറാള്‍ഡും അസോസിയേറ്റഡ് ജേണല്‍സും വലിയ നഷ്ടത്തിലാണെങ്കിലും ഈ സ്ഥാപനങ്ങള്‍ക്ക് കോടാനുകോടികളുടെ സ്വത്തുണ്ട്. ഇതാണ് രാഹുലും സോണിയയും സ്വന്തമാക്കിയത്.
ഇതു കൂടാതെ ദല്‍ഹിയില്‍ നാഷണല്‍ ഹെറാള്‍ഡിന്റെ ആസ്ഥാനമായി വലിയ ഒരു കെട്ടിടം സര്‍ക്കാര്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കിയിരുന്നു. പത്രം നടത്തിപ്പിനായിരുന്നു 56 വര്‍ഷത്തെ പാട്ടക്കാലാവധിക്ക് കെട്ടിടം നല്‍കിയത്. ഈ കെട്ടിടത്തിലാണ് ഹെറാള്‍ഡ് ഹൗസ് പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്വത്ത് സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് യംഗ് ഇന്ത്യ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ഡോ. സുബ്രഹ്മണ്യന് സ്വാമിയും മറ്റും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നിരന്തരം ഇടപെട്ടതോടെ പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ സ്ഥലം ഒഴിയാന്‍ ഡിസംബറില്‍ ദല്‍ഹി ഭൂ വികസന ഓഫീസര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ നല്കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും കെട്ടിടം ഒഴിയാന്‍ ഉത്തരവിട്ടു. ഇതിനെതിരെ നല്കിയ അപ്പീലില്‍ ഡിവിഷന് ബെഞ്ചും ഇതേ നിര്‍ദേശമാണ് കഴിഞ്ഞ ദിവസം നല്‍കിയത്.
നാഷണല്‍ ഹെറാള്‍ഡ് അസോസിയേറ്റഡ് ജേണല്‍സ് ഇവര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് രാഹുല്‍, സോണിയ തുടങ്ങിയവര്‍ക്ക് എതിരെ കേസുകളുണ്ട്. അനധികൃതമായി സ്വത്തു തട്ടിയെടുത്തെന്ന കേസില്‍ ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. അതിനു പുറമേയാണ് ദല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഹൗസ് ഇരിക്കുന്ന കെട്ടിടം ഒഴിഞ്ഞ് സര്‍ക്കാരിനെ തിരിച്ചേല്‍പ്പിക്കാനുള്ള കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: