ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനം ലോകകപ്പ് ടീം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പതിമൂന്ന് കളിക്കാര്‍ സ്ഥാനമുറപ്പാക്കി ക്കഴിഞ്ഞു. ശേഷിക്കുന്ന അംഗങ്ങളെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി തെരഞ്ഞെടുക്കുമെന്ന് കോഹ്ലി പറഞ്ഞു. ഇംഗ്ലണ്ടില്‍ മെയ് 30 ന് ലോകകപ്പ് ആരംഭിക്കും.
ഐപിഎല്ലിലെ കളിക്കാരുടെ പ്രകടനം ലോകകപ്പ് ടീം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ശക്തമായ ടീമിനെയാണ് നമുക്ക് ആവശ്യം. ഐപിഎല്ലിന് മുമ്പ് തന്നെ ലോകകപ്പിന് അയയ്ക്കുന്ന ടീമിനെക്കുറിച്ച്് വ്യക്തത വരുത്തേണം. മികച്ച ടീമിനെ ഒരുക്കുകയാണ് ലക്ഷ്യം. ചില താരങ്ങള്‍ക്ക് ഐപിഎല്‍ സീസണ് മോശമായാല്‍ അവര്‍ ലോകകപ്പ് ടീമിന് പുറത്താകില്ലെന്നും കോഹ്ലി പറഞ്ഞു. മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താനാണ് ശ്രമം. ബൗളര്‍മാരെ ഒഴിവാക്കിയുള്ള ശ്രമങ്ങള്‍ക്ക് മുതിരില്ല. ബൗളിങ് നിരയെക്കാള്‍ കൂടുതല്‍ ബാറ്റിങില്‍ ചില മാറ്റങ്ങള്‍ വരുത്താനാണ് ശ്രമിക്കുന്നത്. . ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക് നഷ്ടപ്പെടാന്‍ കാരണം ഓസ്ട്രേലിയയുടെ മികച്ച പ്രകടനമാണെന്നും കോഹ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: