ഹൈദരാബാദ്: ലോകകപ്പിനുള്ള ഏറ്റവും മികച്ച ടീമിനെ കണ്ടെത്താനുള്ള ഇന്ത്യയുടെ പരീക്ഷണം അവസാനഘട്ടത്തില്‍. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ഏകദിന പരമ്പര ഇന്ന് ആരംഭിക്കുകയാണ്. നിലവിലെ ലോക ചാമ്പ്യന്മാരായ ഓസീസാണ് എതിരാളികള്‍. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യപോരാട്ടം രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് 1.30 ന് മത്സരം ആരംഭിക്കും.
~ഓട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയില്‍ തോറ്റെങ്കിലും ഇന്ത്യന്‍ ടീം പതുക്കെ ലോകകപ്പ് മൂഡിലേക്ക് നീങ്ങുകയാണ്. ഈ പരമ്പരയില്‍ നിന്ന് ഏറ്റവും മികച്ച ടീമിനെ കണ്ടെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഒപ്പം പരമ്പര വിജയവും. ഓസീസിനെതിരെ പരമ്പര നേടിയാല്‍ ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ടിലെ ലോകകപ്പില്‍ ഇറങ്ങാനാകും.
ലോകകപ്പിനുള്ള ടീമിന്റെ ഘടന ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി രണ്ട് സ്ഥാനങ്ങളെ ഒഴിവുള്ളൂ. ഇതിനായി നാലുപേര്‍ മത്സര രംഗത്തുണ്ട്. കെ.എല്‍.രാഹുല്‍, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരാണവര്‍. ഇവര്‍ക്ക് ഈ പരമ്പര അഗ്നിപരീക്ഷയാണ്. കഴിവു തെളിയിക്കുന്നവര്‍ക്ക് പതിനഞ്ചംഗ ടീമില്‍ സ്ഥാനം ഉറപ്പാകും. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ദിനേശ് കാര്‍ത്തിക്കിനും ടീമില്‍ കയറിപ്പറ്റാന്‍ നേരിയ സാധ്യതയുണ്ട്.
ഓസീസിനെതിരായ ട്വന്റി 20 പരമ്പയിലെ രണ്ട് മത്സരങ്ങളിലും മികവ് കാട്ടിയ രാഹുല്‍ ഏകദിന പരമ്പരയിലും തിളങ്ങിയാല്‍ ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കും. ശിഖര്‍ ധവാന് നിറം മങ്ങിയത് രാഹുലിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
അതേസമയം ഋഷഭ് പന്തിന്റെ കാര്യം പരിങ്ങലിലാണ്. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ ഈ യുവതാരം പരാജയപ്പെടുകയാണ്. പക്ഷെ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിയുന്ന താരമാണ് പന്ത്. അതിനാല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ പന്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കും. മികവ് കാട്ടിയാല്‍ ഇംഗ്ലണ്ടിലേക്ക് പറക്കാം.
വിജയ് ശങ്കറിന്റെ ബൗളിങ്ങ് അത്രപോരാ. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ഓള് റൗണ്ടറായി ടീമിലെത്തുമെന്നാണ് പ്രതീക്ഷ. ഓസീസിനെതിരെ തിളങ്ങിയാല്‍ രണ്ടാം ഓള് റൗണ്ടറായി വിജയ് ശങ്കര്‍ ടീമിലെത്തിയേക്കും.
സിദ്ധാര്‍ത്ഥ് കൗളിന് സാധ്യത കുറവാണ്. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും പേസര്‍മാരായി ടീമിലെത്തും. കൗളിന് കഴിവ് തെളിയിക്കാന്‍ ചുരുങ്ങിയത് രണ്ട് അവസരങ്ങളെങ്കിലും നല്‍കും.
മിന്നുന്ന ഫോം തുടരുന്ന അമ്പാട്ടി റായിഡു, പരിചയസമ്പന്നനായ കേദാര്‍ ജാദവ്, ഷമി എന്നിവരൊക്കെ തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ടീം സെറ്റായിക്കഴിഞ്ഞു. ആരോന്‍ ഫിഞ്ച് നയിക്കുന്ന ഓസീസ് ടീമിന് ഏകദിന പരമ്പരയില്‍ ഇന്ത്യയെ വീഴ്ത്താന്‍ കഠിനാദ്ധ്വാനം തന്നെ ചെയ്യേണ്ടിവരും.
റിസ്റ്റ് സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹലും കുല്‍ദീപ് യാദവും ആയുധമെടുക്കന്നതോടെ ഇവരെ നേരിടാന്‍ ഗ്ലെന്‍ മാക്സ്വെല്, ഡിആര്‍സി ഷോട്ട്, മാര്‍ക്കസ് സ്റ്റോയിനിസ് , ഷോണ്‍ മാര്‍ഷ് എന്നിവരടങ്ങുന്ന ഓസീസ് നിരയ്ക്ക് കഷ്ടപ്പെടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: