ന്യൂദല്‍ഹി: അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി (ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്)യിലും വിജയം. സമ്മേളനത്തില്‍ ആദ്യമായി വിശിഷ്ടാതിഥിതിയായി പങ്കെടുക്കാന്‍ അവസരം ലഭിച്ച ഇന്ത്യ മുസ്ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാക്കിസ്ഥാനെ തുറന്നുകാട്ടി. പാക് പിന്തുണയോടെ നടക്കുന്ന ഭീകരവാദം അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം പുലരില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് തുറന്നടിച്ചു.
യുഎഇയില്‍ നടന്ന സമ്മേളനത്തില്‍ വിദേശകാര്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത സുഷമ പാക്കിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ച് ഭീകരവാദ വിഷയം ഉന്നയിച്ചു. ഭീകരര്‍ക്ക് അഭയവും പിന്തുണയും നല്കുന്ന രാജ്യങ്ങളോട് അത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടണം. സ്വന്തം മണ്ണിലെ ഭീകരക്യാമ്പുകള്‍ ഇല്ലാതാക്കാന്‍ നടപടിയെടുക്കണം. ഭീകരതക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരല്ല. എതിരാകാനും പാടില്ല. ഇസ്ലാം എന്നാല്‍ സമാധാനം എന്നാണ് അര്‍ഥം. അള്ളാഹുവിന്റെ 99 പേരുകളില്‍ ഒന്നുപോലും അക്രമവുമായി ബന്ധമുള്ളതല്ല.
എല്ലാ മതങ്ങളും സമാധാനത്തിനും സാഹോദര്യത്തിനും കാരുണ്യത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഭഗവദ്ഗീതയിലെയും ഖുറാനിലെയും വാചകങ്ങള്‍ ഉദ്ധരിച്ച് സുഷമ ചൂണ്ടിക്കാട്ടി. ദൈവം ഒന്നേയുള്ളുവെന്ന് ഋഗ്വേദം പറയുന്നു. ജ്ഞാനികള്‍ അതിനെ പലതായി വ്യാഖ്യാനിക്കുന്നു. വ്യത്യസ്ത മതങ്ങളുടെ അഭയസ്ഥാനമായ, ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ഥിക്കുന്ന, അഹിംസാ പ്രചാരകനായ മഹാത്മാഗാന്ധിയുടെ നാട്ടില്‍നിന്നാണ് ഞാന്‍ വരുന്നത്. അവര്‍ വ്യക്തമാക്കി. ഒഐസി സെക്രട്ടറി ജനറല്‍ യൂസഫ് ബിന്‍ അഹമ്മദ് അല്‍ ഒതായ്മീന്, ചെയര്മാന് ഷെയ്ക്ക് അബ്ദുള്ള ബിന്‍ സയിജ് അല്‍ നഹ്യാന് എന്നിവരുമായും സുഷമ കൂടിക്കാഴ്ച നടത്തി. സമ്മേളനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: