ന്യൂദല്‍ഹി: രാജ്യത്തെ ഉത്സവാന്തരീക്ഷത്തിലാഴ്ത്തിയാണ് അഭിനന്ദന് മടങ്ങിയെത്തിയത്. വാഗാ-അട്ടാര അതിര്‍ത്തിയില്‍വെച്ച് അദ്ദേഹത്തെ കൈമാറുമെന്ന വിവരം വന്നതോടെ ജനങ്ങള്‍ അവിടേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയാകുമ്പോഴേക്കും ദേശീയപതാകയേന്തി മുദ്രാവാക്യം വിളികളുമായി ആയിരക്കണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്. കൈമാറല്‍ നടക്കുന്നിടത്ത് ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ദേശഭക്തിഗാനങ്ങള്‍ ആലപിച്ചും ഭാരത് മാതാവിന് ജയ് വിളിച്ചും അവര്‍ പുറത്ത് കാത്തിരുന്നു. മധുരം വിതരണം ചെയ്ത് ഇന്ത്യയുടെ വിജയം ആഘോഷിച്ചു. അഭിനന്ദനെ അണിയിക്കാന്‍ 28 കിലോയുള്ള മാലയുമായാണ് സിഖ് യുവാക്കളെത്തിയത്. അനുമതി ലഭിച്ചില്ലെങ്കിലും അവര്‍ നിരാശരായില്ല.
പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. വാഗാ അതിര്‍ത്തിയിലെ പതിവ് പതാക താഴ്ത്തല്‍ ചടങ്ങ് (ബീറ്റിംഗ് റിട്രീറ്റ്) ബിഎസ്എഫ് ഇന്നലെ ഉപേക്ഷിച്ചു. തമിഴ്നാട്ടില്‍ ചെന്നൈയിലും അഭിനന്ദന്റെ ജന്മഗ്രാമമായ തിരുവണ്ണാമലയിലും പൂജകളും പ്രാര്‍ഥനകളും നടന്നു. പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ പാക്കിസ്ഥാന് ഇത് അനുവദിച്ചില്ല. തുടര്‍ന്നാണ് ലാഹോറില്‍നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള വാഗാ അതിര്‍ത്തി തെരഞ്ഞെടുത്തത്. ശത്രുവിന്റെ ആക്രമണത്തിലും പാക്ക് സൈന്യം പിടികൂടിയപ്പോഴും അഭിനന്ദന് പ്രകടിപ്പിച്ച ധീരത വാഴ്ത്തപ്പെട്ടിരുന്നു.
ഒരു മണിയോടെ ആക്ടിംഗ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയ വിദേശകാര്യ മന്ത്രാലയ ഓഫീസിലെത്തി വിട്ടയക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഇതിനിടെ വര്‍ത്തമാനെ മോചിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. എന്നാല്‍ ഇത് കോടതി തള്ളി. 4.20ന് അഭിനന്ദനുമായി വാഹനവ്യൂഹം എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പാക്ക് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: