ന്യൂദല്‍ഹി: തീവ്രവാദത്തിനെതിരെ നടപടിയെടുക്കും വരെ പാക്കിസ്ഥാനുമായി ഒരു തലത്തിലുമുള്ള ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ. അതുവരെ അതിര്‍ത്തിയിലെ നടപടികളില്‍ പിന്നോട്ടില്ലെന്നും ഇന്ത്യ അറിയിച്ചു. ചര്‍ച്ചയ്ക്കു തയ്യാറെന്ന പാക്ക് പ്രധാനമന്ത്രിയുടെ ആവശ്യം ഇന്ത്യ തള്ളി.
ഇതിനിടയിലും കശ്മീര്‍ താഴ്വരയില് സംഘര്‍ഷങ്ങള്‍ തുടരുകയാണ്. പുല്‍വാമയ്ക്ക് അടുത്ത് ത്രാലിലും സ്ഫോടനമുണ്ടായി. സ്ഫോടനത്തില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. സ്ഫോടനം നടന്ന ഉടനെ തന്നെ സ്ഥലത്ത് എത്തിയ പോലീസ് മേഖലയാകെ വളഞ്ഞ് പരിശോധന നടത്തി. പൂഞ്ച് സെക്ടറിലുണ്ടായ പാക്ക് പ്രകോപനത്തില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഷെല്ലാക്രമണത്തില്‍ മൂന്ന് വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു. അതേസമയം, പാക്കിസ്ഥാനില്‍ നിന്നു മോചിതനായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് ഇന്ന് ദല്‍ഹിയില്‍ വിശദപരിശോധനകള്‍ക്കു വിധേയനാകും. സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും മാനസിക ശാരിരിക പരിശോധനകള്‍ നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: